27 July Saturday
കയറ്റുമതി മേഖലയെക്കുറിച്ച്‌ സജീവചർച്ചയായി മുഖാമുഖം

കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളിൽ: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023

കൊച്ചി
സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതിനയം രണ്ടുമാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ കയറ്റുമതിമേഖലയിലുള്ളവരുമായി കൊച്ചിയിൽ നടത്തിയ മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനതലത്തിൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കും. വ്യവസായ- വാണിജ്യവകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായകേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങൾക്കുമാത്രമായി നോഡൽ ഓഫീസർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ഐഡിസി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസ്ഥാനത്തെ കയറ്റുമതിമേഖലയിൽനിന്നുള്ള സംരംഭകരും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു.

ചികിത്സാ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് മേഖലയിലെ ആഗോളകമ്പനികളുടെ സ്റ്റോക്ക് യാഡ്, അസംബ്ലിങ് സെന്ററുകൾ എന്നിവ കേരളത്തിലേക്ക് എത്തിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളോട് ചേർന്ന് കയറ്റുമതി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരപരിശോധനയ്‌ക്കും സംഭരണത്തിനും കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും പരിഗണിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

കയർ, മറൈൻ, ഫുഡ്, ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്, അലുമിനിയം തുടങ്ങി വിവിധ കയറ്റുമതിമേഖലകളിൽനിന്നുള്ളവർ ചർച്ചയിൽ പങ്കെടുത്തു. നോർക്ക, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, എംഡി എസ് ഹരികിഷോർ, കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ വിജീഷ് കുമാർ, ജോയിന്റ് ഡിജിഎഫ്ടി കെ എം ഹരിലാൽ, പി അനിൽകുമാർ, എസ് മനീഷ തുടങ്ങിയവർ സംസാരിച്ചു.

കയറ്റുമതി മേഖലയെക്കുറിച്ച്‌ സജീവചർച്ചയായി മുഖാമുഖം
കയറ്റുമതി മേഖലയെ സംബന്ധിച്ച വിവിധ വിഷയങ്ങൾ സജീവചർച്ചയായ വേദിയായി കേരളത്തിലെ കയറ്റുമതി മേഖലയിലുള്ളവരുമായി കൊച്ചിയിൽ മന്ത്രി പി രാജീവ്‌ നടത്തിയ മുഖാമുഖം. ആരോഗ്യ രക്ഷാ ഉപകരണ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളാണ് വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നതെന്ന് മുഖാമുഖത്തിൽ അഗാപ്പെ എംഡി തോമസ് ജോൺ പറഞ്ഞു. ഇവയിൽ പ്രധാന സ്ഥാപനങ്ങളെ കേരളത്തിലെത്തിച്ചാൽ കയറ്റുമതിയും വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാന കമ്പനികളുമായി കൂടിക്കാഴ്ചയ്‌ക്ക്‌ അവസരമൊരുക്കുമെന്ന്‌ മന്ത്രി അറിയിച്ചു. ഇലക്ട്രോണിക്സ്‌ മേഖലയിലും പ്രധാന ആഗോളകമ്പനികളെയും ഘടക ഉൽപ്പന്നങ്ങളുടെ വിതരണക്കാരെയും കേരളത്തിലേക്ക് എത്തിക്കാൻ പരിപാടി തയ്യാറാക്കും. പാദരക്ഷാ കയറ്റുമതിയുമായി ബന്ധപ്പെട്ട ഗുണനിലവാര പരിശോധനയ്‌ക്ക് സൗകര്യം വേണമെന്നും  വിമാനത്താവളങ്ങളിലെ ടെർമിനൽ കൈകാര്യച്ചെലവ് കയറ്റുമതിക്കാരുടെ ആവശ്യങ്ങൾകൂടി കണ്ടാകണം നിശ്ചയിക്കാനെന്നും കൊച്ചി തുറമുഖത്തെ തൊഴിൽപ്രശ്നങ്ങൾ രമ്യമായി കൈകാര്യം ചെയ്യുന്നതിന് സ്ഥിരംസമിതി വേണമെന്നും പ്രതിനിധികൾ ആവശ്യമുന്നയിച്ചു.

സമുദ്രോൽപ്പന്ന കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴയിൽ ഫാക്ടറികളുടെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ചന്തിരൂരിൽ പുതിയ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്‌ സ്ഥാപിക്കാൻ 16 കോടി രൂപയുടെ പദ്ധതിക്ക് സിഡ്ബി ധനസഹായം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അസംസ്കൃതവസ്തു ലഭ്യത ഉറപ്പാക്കാൻ അക്വാ കൾച്ചർ രംഗത്തെ സാധ്യതകളും ഉപയോഗിക്കും. മന്ത്രിമാരുടെ നോർവേ സന്ദർശനത്തിന്റെ തുടർച്ചയായി ഇതിനുള്ള ചർച്ചകളും നടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഓപ്പൺ സ്കൈ പോളിസി നിലവിലുള്ളതിനാൽ കൂടുതൽ ചരക്കുവിമാന സർവീസുകൾക്ക് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നും കയറ്റുമതിക്കാർ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top