സ്വർണ നിക്ഷേപങ്ങളോട് താല്പര്യം കുറയുന്നു; ഓഹരി വിപണിയിൽ വിശ്വാസമർപ്പിച്ച് നിക്ഷേപകർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സ്വർണവില വർധിക്കുമ്പോഴും നിക്ഷേപകർക്ക് സ്വർണത്തിനോട് താല്പര്യം കുറയുന്നതായി റിപോർട്ടുകൾ. ഈ വർഷം തുടക്കത്തിൽ സ്വർണം പോലെ വിലപിടിപ്പുള്ള ലോഹങ്ങളിലേക്ക് മാറിയ നിക്ഷേപകർ വീണ്ടും ഓഹരി വിപണിയിലേക്ക് തിരിയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ സ്വർണ ഇടിഎഫിനോടുള്ള താൽപ്പര്യം കുറഞ്ഞെങ്കിലും ഓഹരി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപമെത്തുന്നുണ്ട്.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ
കണക്കുകൾ പ്രകാരം, ജനുവരിയിലെ 24,029 കോടിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ 25,978 കോടിയുടെ അറ്റനിക്ഷേപം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയിട്ടുണ്ട്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ഓഹരിയിൽ നിക്ഷേപകർ വിശ്വാസമർപ്പിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.
ഫെബ്രുവരി മാസത്തിൽ സെൻസെക്‌സ് ഏകദേശം 1.2 ശതമാനവും നിഫ്റ്റി 0.6 ശതമാനവും ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഓഹരി ഫണ്ടുകളിലേക്കുള്ള നിക്ഷേപം തുടർന്നു. നിക്ഷേപകർ വിപണിയിലെ ഈ ഹ്രസ്വകാല ചാഞ്ചാട്ടങ്ങളിൽ പതറിയില്ല. നിക്ഷേപം പിൻവലിക്കാതെ ഉറച്ചുനിന്നു.
വളർച്ചാ സാധ്യതയുള്ള മേഖലകളിൽ നിക്ഷേപകർക്കുള്ള താൽപ്പര്യം വർധിക്കുന്നതിനാൽ ഓഹരി വിഭാഗങ്ങളിൽ ഫ്ലെക്സി-ക്യാപ് ഫണ്ടുകളിലേക്കാണ് ഏറ്റവും കൂടുതൽ നിക്ഷേപം എത്തിയത്. മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഫണ്ടുകൾ തൊട്ടു പിന്നിലുണ്ട്. ലാർജ്-ക്യാപ് ഫണ്ടുകളിലും നിക്ഷേപകരുടെ താൽപ്പര്യം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
സ്വർണ്ണവില വർധനയാണ് ജനുവരിയിൽ മികച്ച മുന്നേറ്റം നടത്തിയ സ്വർണ ഇടിഎഫ് നിക്ഷേപങ്ങളിൽ ഫെബ്രുവരിയിൽ വലിയ കുറവ് രേഖപ്പെടുത്താൻ കാരണം. വെള്ളി ഇടിഎഫുകളുടെ അവസ്ഥയും മോശമായിരുന്നു. വിലയിലെ ചാഞ്ചാട്ടം നിക്ഷേപകരെ പിന്നോട്ട് വലിച്ചെന്നു വേണം കണക്കാക്കാൻ.











0 comments