print edition വിപണിയിൽ തിളങ്ങി ലോങ്ങൻ

ലോങ്ങൻ പഴം.
മലപ്പട്ടം പ്രഭാകരൻ
Published on May 15, 2026, 12:01 AM | 1 min read
രുചിയും ഗുണവും പോഷകസമ്പന്നവുമാണ് ലോങ്ങൻ പഴം. ഉഷ്ണമേഖലാ പ്രദേശമെന്ന നിലയിൽ കേരളത്തിൽ ഈ കൃഷിക്ക് മികച്ച സാധ്യതയുണ്ട്. റംബൂട്ടാന്റെയും ലിച്ചിയുടെയും കുടുംബാംഗമാണ്. വിദേശത്തുനിന്ന് നമ്മുടെ മണ്ണിലേക്ക് പുതുതായി കടന്നുവന്ന ഒരിനം പഴവർഗമാണിത്. തായ്‌ലൻഡാണ് പ്രമുഖ കൃഷികേന്ദ്രവും കയറ്റുമതികേന്ദ്രവും. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും കേരളത്തിലെ പട്ടണ മാർക്കറ്റിലും ലോങ്ങൻ വിൽപ്പനയ്‌ക്കെത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ലോങ്ങൻകൃഷി തുടങ്ങിയിട്ടുണ്ട്. കേരളത്തിലും ഇത് കൃഷി ചെയ്യുന്നുണ്ട്.
ഏതാണ്ട് 10-–12 അടി ഉയരത്തിൽ വളരുന്ന നിത്യഹരിതവൃക്ഷമാണ് ലോങ്ങൻ. വർഷത്തിൽ 2-–3 തവണയെങ്കിലും കായ്ക്കും. പഴങ്ങൾ ഒരേ നിറക്കാരല്ല. വെളുപ്പും ചുവപ്പും തവിട്ടും നിറങ്ങളുള്ള പുറന്തോടുള്ള പഴങ്ങളുമുണ്ട്. ഇതിനകത്തെ മാംസള ഭാഗമാണ് ഏറെ സ്വാദിഷ്ഠമായ ഭക്ഷ്യവസ്തു. കായ്ച്ചുതുടങ്ങിയ ഏതാനും വർഷങ്ങളിൽ 5–-10 കിലോഗ്രാംവരെ പഴം ലഭ്യമാകും. തുടർന്ന് ഇത് ശരാശരി 100 കിലോഗ്രാംവരെയായി വർധിക്കും. ഒരു കിലോഗ്രാമിന് 450 രൂപവരെ വിലയുണ്ട്.
കൃഷിരീതി
റംബൂട്ടാൻ കൃഷിരീതിതന്നെയാണ് ലോങ്ങനും സ്വീകരിക്കേണ്ടത്. കുഴിയെടുത്ത് ജൈവവളവും മേൽമണ്ണും ചേർത്ത് നിറച്ച് കുഴിയിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ നടാം. രണ്ട് തൈകൾ തമ്മിൽ 30 അടി അകലം ഉണ്ടാകണം. അധികം ഉയരത്തിൽ വളരാൻ അനുവദിക്കുന്നതിനുപകരം ഇടയ്‌ക്ക് കമ്പ് കോതി വളർച്ച നിയന്ത്രിക്കാം. യഥാർഥ പൂക്കാലം ഫെബ്രുവരി-–മാർച്ച് ആണെങ്കിലും തുടർന്നും വർഷത്തിൽ 2–-3 തവണയെങ്കിലും പുഷ്പിച്ച് കായ്ഫലം ലഭിക്കുമെന്നതും പ്രത്യേകതയാണ്.










0 comments