തേങ്കുറുശി ദുരഭിമാനഹത്യ; പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കുറ്റക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 11:26 PM | 0 min read

പാലക്കാട്
തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന്‌ കോടതി. ഇലമന്ദം കൊല്ലത്തറയിൽ അനീഷ്‌ (25) കൊല്ലപ്പെട്ട കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47), അമ്മാവൻ സുരേഷ് (49) എന്നിവരെയാണ്‌ കോടതി കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌. 
പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ്‌ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിനായക റാവു ശനിയാഴ്‌ച ശിക്ഷ വിധിക്കും. 2020 ഡിസംബർ 25ന്‌ വൈകിട്ട്‌ ആറരയോടെയാണ്‌ കൊലപാതകം. ബൈക്കിലെത്തിയ പ്രതികൾ തേങ്കുറുശി മാനാംകുളമ്പിലെത്തി അനീഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ശരീരത്തിൽ 12 മുറിവുണ്ടായിരുന്നു. 
അനീഷ് സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ പി അനിൽ ഹാജരായി.
പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണം
മകനെ കൊലപ്പെടുത്തിയ രണ്ടുപേർക്കും പരമാവധി ശിക്ഷ ലഭിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ അനീഷിന്റെ അച്ഛൻ ആറുമുഖനും അമ്മ രാധയും പറഞ്ഞു. കുറ്റക്കാരെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. സ്‌നേഹിച്ചതിന്റെ പേരിലാണ്‌ ഒരു തെറ്റും ചെയ്യാത്ത മകനെ കൊലപ്പെടുത്തിയത്‌. ഹരിത ഇപ്പോഴും തങ്ങളുടെകൂടെയുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home