കണ്ണിചേരാന്‍ ജമ്മു കവിയും കുടുംബവും

തൃശൂർ > ജമ്മു കശ്മീർ മഞ്ഞുതാഴ്വരയിൽനിന്നും സ്നേഹത്തിന്റെ സന്ദേശവുമായി കവിയും കുടുംബവും കേരളത്തിലെത്തി. കാഴ്ച കാണാനല്ല, ലോകചരിത്രമാകുന്ന വനിതാമതിലിൽ കണ്ണിയാവാൻ... ‘യുദ്ധഭീകരതയിൽ കശ്മീർ താഴ്വരകൾ ചോരത്തുള്ളികളാൽ ചുവപ്പുനിറമാവുമ്പോൾ ഏറ്റവും ദുരിതംപേറുന്നത് സ്ത്രീകളാണ്. സാമൂഹ്യപീഡനങ്ങളും ഏറെ. ലോകമാകെയുള്ള സ്ത്രീസമൂഹത്തിന്റെ മുന്നേറ്റത്തിന് വനിതാമതിൽ കരുത്തുപകരും. ഈ തിരിച്ചറിവാണ് കേരളത്തിലെത്തിച്ചത്'.
ഈ വാക്കുകൾ വനിതാമതിലിന്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്നു. ജമ്മുകശ്മീരിലെ പ്രശസ്ത കവി സ്വാമി അന്തർ നിരവ്, ഭാര്യ ബിമലേഷ് കൗർ, മകൾ നിഹാരിക എന്നിവരാണ് കേരളത്തിലെത്തിയത്. ഹിന്ദി, പഞ്ചാബി, മലകളുടെ ഭാഷയായ പഹാഡി എന്നിവയിലുള്ള, സ്വാമി അന്തർ നിരവിന്റെ കവിതകൾ ഏറെ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യം, സ്നേഹം എന്നിവയിലൂന്നിയുള്ള കവിതകൾ വൻപ്രചാരംനേടി. ബിമലേഷ് കൗർ സാമൂഹ്യപ്രവർത്തകയാണ്. നിഹാരിക പഞ്ചാബി സർവകലാശാലയിൽ എംഫിൽ വിദ്യാർഥിനിയാണ്.
സ്ത്രീപുരുഷ സമത്വത്തിനായുള്ള കേരളത്തിലെ വനിതാമതിൽ ലോകത്തിന് മാതൃകയാണെന്ന് കവി സ്വാമി അന്തർ നിരവ് ദേശാഭിമാനിയോട് പറഞ്ഞു. യുദ്ധമായാലും ഭീകരാക്രമണമായാലും സ്ത്രീകളാണ് ദുരിതം കൂടുതൽ അനുഭവിക്കുന്നത്. വനിതകളെ ശക്തിപ്പെടുത്താനുള്ള മതിലെന്ന ആശയം അഭിനന്ദനാർഹമാണ്. ഞാനും കുടുംബവും ഇതിൽ കണ്ണികളാവും. ജമ്മുകശ്മീരിലുൾപ്പെടെ വിദ്വേഷത്തിന്റെ കനലുകൾ പടർത്താനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ പിണറായി സർക്കാർ ഐക്യത്തിന്റെ സന്ദേശമാണ് പകരുന്നത്. കേന്ദ്രസർക്കാരിന്റെ എതിർപ്പുകളും അവഗണനയും അതിജീവിക്കുന്ന കേരള മാതൃക പ്രശംസനീയമാണ‌്–- അദ്ദേഹം പറഞ്ഞു.









0 comments