കുട്ടികൾക്ക‌് ക്ലാസ‌് നഷ്ടമാകില്ല ; അധ്യാപകർക്ക‌് ‘കൂൾ’ ആയി പഠിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2018, 08:27 PM | 0 min read


തിരുവനന്തപുരം
അധ്യയനദിനങ്ങൾ നഷ്ടപ്പെടുത്താതെ അധ്യാപകർക്ക‌്‌ ഇഷ്ടമുള്ള കോഴ്സ് തെര‍ഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓൺലൈൻ പരിശീലനസംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻ‍ഡ് ‍ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി.

സ്കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നിരവധി പരിശീലനങ്ങൾ സമാന്തരമായി നടത്തേണ്ടതിനാലാണ്  കൂൾ (കൈറ്റ‌്സ‌് ഓപ്പൺ ഓൺലൈൻ ലേണിങ്) സംവിധാനം ആവിഷ്കരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായിരിക്കും കൂൾ. കേരളം പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിലെ പ്രധാന ചുവടുവയ്പാണിതെന്ന‌് മന്ത്രി സി  രവീന്ദ്രനാഥ് പറഞ്ഞു. ‘സമഗ്ര' പോർട്ടലിന്റെ സമീപനരേഖയിൽ പരാമർശിച്ച ലേണിങ‌് മാനേജ്മെന്റ് സംവിധാനത്തിന്റെ  വിപുലീകരണമായാണ് ‘കൂൾ' തയ്യാറാക്കിയത‌്. 

സംശയനിവാരണത്തിന‌് പ്രത്യേക ചാറ്റ്റൂം
സമഗ്രപോർട്ടലി‍ൽ ലോഗിൻ ചെയ‌്താണ‌് കൂളിലെ കോഴ്സിന് അധ്യാപകർ രജിസ്റ്റർ ചെയ്യേണ്ടത‌്. 20 പഠിതാക്കൾക്ക് കൈറ്റിന്റെ ഒരുഗൈഡ‌് വീതം ഉണ്ടാകും. ആദ്യദിവസം കോൺടാക്ട് ക്ലാസിനും അവസാന ദിവസം സ്കിൽ പ്രസന്റേഷനും പഠിതാവ് നേരിട്ടെത്തണം. മറ്റുക്ലാസുകൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കും. അസൈൻമെന്റുകൾ, ക്വിസ‌്, ചർച്ചാഫോറം എന്നിവയും ഉണ്ടാകും. സംശയനിവാരണത്തിനായി പ്രത്യേക മെസേജിങ‌് ചാറ്റ്റൂം ഉണ്ട്.  പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിന് സചിത്ര പഠനസഹായികൾ, വീഡിയോ ട്യൂട്ടോറിയലുകൾ, ചെക്ക് ലിസ്റ്റുകൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തന വിശദാംശങ്ങളും ഡിജിറ്റൽ റിസോഴ്സുകളും ഡൗൺലോഡ് ചെയ്തെടുത്ത് ഇന്റർനെറ്റില്ലാതെതന്നെ പരിശീലിക്കാം. എന്നാൽ, അസൈൻമെന്റ് സമർപ്പണം, ഓരോ വാരാന്ത്യത്തിലുമുള്ള ലൈവ് ക്ലാസുകളിൽ പങ്കെടുക്കൽ എന്നിവ നിർബന്ധമായും ഓൺലൈനായി ചെയ്യണം.

ആദ്യബാച്ചിൽ 2500 പേർ
സംസ്ഥാനത്ത് അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കാൻ 45 മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സ് പാസാകേണ്ടതുണ്ട്. നിലവിൽ 5000 അധ്യാപകരാണ് ഇത്തരം കോഴ്സിനായി കൈറ്റിനെ സമീപിച്ചത്. ഈ സാഹചര്യത്തിൽ ഇതിനുതകുന്ന മൊഡ്യൂളുകൾ ഉൾപ്പെടുത്തിയാണ് കൂളിന്റെ ആദ്യ പരിശീലനം.  2500 പേരെ ആദ്യ ബാച്ചിൽ ഉൾപ്പെടുത്തും. ആറാഴ്ച ദൈർഘ്യമുള്ള  കോഴ്സിൽ വേർഡ് ഡോക്യുമെന്റുകൾ തയ്യാറാക്കൽ, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ, ഇമേജ് എഡിറ്റിങ‌്, വീഡിയോ- ഓഡിയോ എഡിറ്റിങ്, ഡിജിറ്റൽ റിസോഴ്സ‌് നിർമാണം, മലയാളം ടൈപ്പിങ‌്, ഇന്റർനെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന്  കൂൾ സർട്ടിഫിക്കറ്റ് പര്യാപ്തമാക്കുകയെന്ന അനുമതിക്കായി കൈറ്റ് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന‌് കൈറ്റ‌് വൈസ‌് ചെയർമാൻ കെ അൻവർസാദത്ത‌് പറഞ്ഞു. 

പൊതുജനങ്ങൾക്കും  പ്രയോജനപ്പെടുന്ന കോഴ്സുകൾ അവതരിപ്പിക്കാൻ കൈറ്റിന് പദ്ധതിയുണ്ട‌്.  www.kool.itschool.gov.in ആണ് കൂളിന്റെ വെബ്‌സൈറ്റ്. ഡിസംബറിൽ തുടങ്ങുന്ന ആദ്യ ബാച്ചിലെ കോഴ്സിന് അധ്യാപകർക്ക്  30 വരെ സമഗ്ര പോർട്ടൽ (www.samagra.itschool.gov.in) പോർട്ടലിലെ  KOOL ലിങ്ക് വഴി  രജിസ്റ്റർ ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Home