അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പോകരുത്; രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളമടക്കമുള്ള സേനകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2018, 07:34 AM | 0 min read

തിരുവനന്തപുരം > അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പോകരുതെന്നും സുരക്ഷാ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും  മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ജനങ്ങളോടഭ്യര്‍ഥിച്ചു. തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണത്തിന് ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി, എന്‍ഡിആര്‍എഫ് എന്നിവയുടേ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിശദീകരിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലേക്ക് പട്ടാളം നീങ്ങിക്കഴിഞ്ഞു.

വയനാട്ടില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിന് നാവികസേനയുടെ വിമാനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന(എന്‍ഡിആര്‍എഫ്) യുടെ മൂന്ന് സംഘങ്ങള്‍ ഇപ്പോള്‍ തന്നെ ആലപ്പുഴ എറണാകുളം കോഴിക്കോട് എന്നിവിടങ്ങളില്‍ രംഗത്തുണ്ട്. രണ്ട് സംഘങ്ങള്‍ കൂടി വരുന്നു. ഇതിനുപുറമെ ആറ് എന്‍ഡിആര്‍എഫ് സംഘങ്ങളെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ആര്‍മിക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും അടിയന്തരമായി ബംഗളൂരുവില്‍ നിന്നും വിമാനത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും എത്തിക്കാന്‍  ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അടിയന്തര പരിതസ്ഥിതി കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കും. 22 ഡാമുകള്‍ തുറക്കേണ്ടി വന്നിട്ടുണ്ട്. ഇതിനു മുമ്പ് ഇത്തരത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. ഗുരുതരമായ സാഹചര്യമാണിപ്പോഴുള്ളത്. കക്കി ഡാം തുറന്നാല്‍ കുട്ടനാട്ടില്‍ വെള്ളം പൊങ്ങാന്‍ സാധ്യയുണ്ട്. അതിനാല്‍ ആഗസ്റ്റ് പതിനൊന്നിന്റെ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവയ്ക്കും. പുതിയ തീയതി ജില്ലാ കളക്ടര്‍ ആലോചിച്ച് പിന്നീട് അറിയിക്കും.
 
 രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ മാത്രമെ ഡാം തുറക്കുന്ന സ്ഥലത്തേക്ക് പോകാവു. അല്ലാത്തപക്ഷം രക്ഷാ പ്രവര്‍ത്തനത്തേയും അത് ബാധിക്കും.ദുരന്ത സ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ജനങ്ങള്‍ പോകുന്നതും ഒഴിവാക്കേണ്ടതാണ്; മുഖ്യമന്ത്രി  പറഞ്ഞു. പ്രദേശത്തുള്ള വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. കര്‍ക്കിടക വാവുബലിയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സുരക്ഷ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ദുരന്തനിവാരണ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.

 ദുരിതാശ്വാസത്തിന് പൊലീസ്- ഫയര്‍ഫോഴ്‌സ് എന്നിങ്ങനെ എല്ലാ വിഭാഗവും സജീവമാണ്. എംഎല്‍എ മാരും മറ്റ്  ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടാകണം.ആലപ്പുഴയില്‍ എത്തിയ കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഗണിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് സംഘം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കഴിയാവുന്ന വിധത്തില്‍ സംഭാവന ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രമാനദണ്ഡപ്രകാരമുള്ള സാമ്പത്തിക സഹായമാണ് ആവശ്യപ്പെടാനാകുക.
 എന്നാല്‍, കൂടുതല്‍ സഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു
 



deshabhimani section

Related News

View More
0 comments
Sort by

Home