ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു

വയനാട് > വയനാട് മാന്തവാടി-പുൽപള്ളി റോഡിൽ ആദിവാസി യുവാവിനെ മർദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ മാനന്തവാടി ഡിവൈഎസ്‍പിയ്ക്ക് നിർദേശം നൽകിയത്.
ഇന്നലെയാണ് പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ്ഗ ഉന്നതിയിലെ മാത്തൻ എന്നയാളെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. പയ്യംമ്പള്ളി കുടൽ കടവിൽ ചെക്ക്ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിനാണ് മാതനെ വിനോദസഞ്ചാരികൾ ആക്രമിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ബഹളംകേട്ടു പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയതായിരുന്നു മാതൻ.
പിന്നാലെ സംഘം മാതനെ കൈപിടിച്ച് മാനന്തവാടി-പുൽപ്പള്ളി റോഡിലൂടെ കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു. മാതനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു. സംഭവത്തിൽ മാതന്റെ അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിലാണ് ഇവരെത്തിയത്. ഇന്നലെ പച്ചിലക്കാട് നിന്നും കാർ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.









0 comments