മാനന്തവാടിയിൽ ആദിവാസി യുവാവിനോട് ക്രൂരത; രണ്ട് പ്രതികൾ പിടിയിൽ

വയനാട് > മാനന്തവാടിയിൽ ആദിവാസി യുവാവിനോട് ക്രൂരത കാട്ടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഹർഷദ്, അഭിരാം എന്നിവരാണ് പിടിയിലായത്. ഹർഷിദാണ് വാഹനം ഓടിച്ചിരുന്നത്. മാനന്തവാടി പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാൾക്കു നേരെയാണ് ആക്രമണമുണ്ടായത്.
പയ്യംമ്പള്ളി കുടൽ കടവിൽ ചെക്ക്ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിനാണ് മാതനെ വിനോദസഞ്ചാരികൾ ആക്രമിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ബഹളംകേട്ടു പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയതായിരുന്നു മാതൻ.
പിന്നാലെ സംഘം മാതനെ കൈപിടിച്ച് മാനന്തവാടി-പുൽപ്പള്ളി റോഡിലൂടെ കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു. മാതനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു. സംഭവത്തിൽ മാതന്റെ അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിലാണ് ഇവരെത്തിയത്. ഇന്നലെ പച്ചിലക്കാട് നിന്നും കാർ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.









0 comments