ഒഴിയില്ലെന്ന് സുധാകരൻ ; കോൺഗ്രസിൽ പുനഃസംഘടന കീറാമുട്ടിയാകും

തിരുവനന്തപുരം
പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പദവി ഒഴിയില്ലെന്ന നിലപാട് കടുപ്പിച്ചതോടെ കോൺഗ്രസിൽ പ്രതിസന്ധി കടുത്തു. അതേസമയം സമ്പൂർണ പുനഃസംഘടന വേണമെന്ന നിലപാടിലാണ ് ഒരുവിഭാഗം നേതാക്കൾ.
സുധാകരനെയടക്കം മാറ്റി കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണിയാണ് വി ഡി സതീശൻ പക്ഷത്തിന് താൽപ്പര്യം. എഐസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാളും വി വി മോഹനും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിലും ഈ നിർദേശമുണ്ട്. എന്നാൽ സുധാകരനെ അനുനയിപ്പിക്കുക അത്ര എളുപ്പമല്ല. പ്രസിഡന്റ് മാറുന്ന പ്രശ്‌നമില്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ നിലപാട്. സ്വമേധയാ പദവി ഒഴിയണമെന്ന ഹൈക്കമാൻഡ് പ്രതിനിധികളുടെ ആവശ്യത്തിനും സുധാകരൻ വഴങ്ങിയിട്ടില്ല.
മാറ്റിയാൽ സുധാകരൻ എന്തും ചെയ്യുമെന്ന പ്രതിസന്ധിയുമുണ്ട്. സുധാകരൻ മാറിയാൽ പകരം ആരെന്നതും മറ്റൊരു പ്രതിസന്ധിയാണ്. കെപിസിസിയിൽ സജീവമല്ലാത്ത പകുതിയിലധികം നേതാക്കളെയും മാറ്റേണ്ടിവരും. ഡിസിസി അധ്യക്ഷൻമാരിൽ എറണാകുളം, മലപ്പുറം, കണ്ണൂർ ഒഴികെ മറ്റെല്ലാവരെയും മാറ്റണമെന്നാണ് എഐസിസി സെക്രട്ടറിമാർ നൽകിയ റിപ്പോർട്ട്. പുനഃസംഘടനയിൽ സമവായം ഉണ്ടാക്കുകയാണ് ഹൈക്കമാൻഡ് നേരിടുന്ന വെല്ലുവിളി. ഒഴിവാക്കപ്പെടുന്നവർ സ്വാഭാവികമായും ഇടയും. തങ്ങളുടെ പ്രതിനിധികളെ തഴഞ്ഞാൽ ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തും. ഇത് മറികടക്കാനുള്ള തന്ത്രമാണ് നേതൃത്വം ആലോചിക്കുന്നത്. തർക്കം പരിഹരിക്കാൻ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.
0 comments