പകപോക്കൽ വിദ്യാഭ്യാസ മേഖലയിലും ; കേന്ദ്രം തടഞ്ഞത് 781 കോടി , പ്രതികാരനടപടി പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിനാൽ

തിരുവനന്തപുരം
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനുൾപ്പെടെ ചെലവഴിക്കേണ്ട എസ്‌എസ്‌കെ പദ്ധതി വിഹിതവും തടഞ്ഞ് കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടു ഗഡുവടക്കം 781 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളത്. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടാത്തതിനാലാണ് പ്രതികാരനടപടി. തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കത്തയച്ചു. പിഎം ശ്രീയിൽ എന്ന് ഒപ്പിടുമെന്ന ചോദ്യമാണ് മറുപടി. തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങളുടെ വിഹിതവും ഇതേ കാരണത്താൽ തടഞ്ഞുവച്ചിരിക്കുകയാണ്.
ഒരു ബിആർസിയിൽ രണ്ടു വീതം സ്‌കൂളുകൾ പിഎം ശ്രീയിലാക്കണമെന്നാണ് നിർദേശം. പ്രധാനമന്ത്രിയുടെ ചിത്രം സഹിതമുള്ള ബ്രാൻഡിങ്ങാണ് ആവശ്യം. പിഎം ശ്രീ സ്‌കൂളുകളിലെ സിലബസ് ഉൾപ്പെടെ തീരുമാനിക്കുന്നതും കേന്ദ്രമായിരിക്കും. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ അവകാശം മാനിക്കാതെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കത്തിന് അധ്യാപക, വിദ്യാർഥി സംഘടനകളിൽനിന്ന് വലിയ എതിർപ്പാണുള്ളത്. 60:40 എന്ന അനുപാതത്തിലാണ് എസ്‌എസ്‌കെ പദ്ധതിയിലെ കേന്ദ്ര– സംസ്ഥാന വിഹിതം. ഈ സാമ്പത്തിക വർഷം 855 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കേണ്ടത്. നാലു ഗഡുക്കളായാണ് തുക നൽകുക. ആദ്യഗഡുവിൽ 75 ശതമാനം ചെലവഴിച്ചാൽ അടുത്ത ഗഡു അനുവദിക്കും. ഏപ്രിലിൽ ലഭിക്കേണ്ട ആദ്യഗഡുവിന് വേണ്ട എല്ലാ രേഖയും സംസ്ഥാനം നൽകിയിരുന്നു.
യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും കഴിയുന്നില്ല.
സ്‌പീച്ച് തെറാപ്പി അടക്കം മുടങ്ങുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷൽ എഡ്യൂക്കേറ്റർമാർക്കുള്ള വേതനവും എസ്‌എസ്‌കെ ഫണ്ടിൽനിന്നാണ് നൽകുന്നത്. വിദ്യാർഥികളുടെ പാഠപുസ്‌തകം യൂണിഫോം വിതരണം എന്നിവയക്കും സംസ്ഥാന സർക്കാരിന് അധികതുക കണ്ടെത്തേണ്ടി വരും. നിലവിൽ ഓരോമാസവും സംസ്ഥാന സർക്കാർ മുൻകൂറായി പണം അനുവദിച്ചാണ് സ്‌പെഷൽ എഡ്യൂക്കേറ്റർമാരുടെ വേതനമടക്കം നൽകുന്നത്.










0 comments