നോർക്ക: കഴിഞ്ഞ വർഷം തുടങ്ങിയത് 10,000 പ്രവാസിസംരംഭങ്ങള്‍, 1000 പേർക്ക് വിദേശത്ത്‌ തൊഴിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 05:55 PM | 0 min read

തിരുവനന്തപുരം > നോർക്ക റൂട്ട്സ് കഴിഞ്ഞ വർഷം ആരംഭിച്ചത് 10,000ത്തോളം പ്രവാസിസംരംഭങ്ങള്‍. 1000 യുവ പ്രൊഫഷണലുകള്‍ക്ക് വിദേശത്ത് തൊഴിലും നോർക്കയുടെ സഹായത്തോടെ നൽകി. എന്‍ഡിപിആര്‍ഇഎം, പ്രവാസിഭദ്രത പദ്ധതികൾ വഴിയാണ് നേട്ടങ്ങൾ. എന്‍ഡിപിആര്‍ഇഎം പദ്ധതി വഴി 1385ഉം പ്രവാസിഭദ്രത വഴി 1376ഉം പുതിയ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി. പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിലായി സംഘടിപ്പിച്ച 26 വായ്പാനിര്‍ണ്ണയ മേളകളിലായി 4311 പ്രവാസികള്‍ പങ്കെടുത്തു. പേള്‍, മൈക്രോ, മെഗാ എന്നീ മൂന്നു ഉപപദ്ധതികളുളള പ്രവാസി ഭദ്രതയില്‍ ആരംഭിച്ച 7539 സംരംഭങ്ങള്‍ക്കാണ് മൂലധന പലിശ സബ്സിഡി ലഭ്യമാക്കിയത്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കോവിഡ് കാലത്ത് ആരംഭിച്ചതാണ് പ്രവാസി ഭദ്രത. കുടുംബശ്രീ വഴി അഞ്ച് കോടി രൂപയുടെ പലിശരഹിത വായ്പകളും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പേള്‍ പദ്ധതിവഴി സംരംഭകര്‍ക്ക് അനുവദിക്കാനായി. സാന്ത്വന പദ്ധതിവഴി 4124 പ്രവാസികുടുംബങ്ങള്‍ക്കുളള ധനസഹായവും ഈ കാലയളില്‍ അനുവദിച്ചു. ഈ പദ്ധതികള്‍ക്കായി 73.1 കോടി രൂപയാണ് മൂലധന, പലിശ സബ്സിഡിയായും ധനസഹായമായും അനുവദിച്ചത്.

67, 000 ത്തോളം സര്‍ട്ടിഫിക്കറ്റുകളാണ് ഈ കാലയളവില്‍ മൂന്ന് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകള്‍ വഴി നോര്‍ക്ക റൂട്ട്സ് സാക്ഷ്യപ്പെടുത്തിയത്. രാജ്യത്താദ്യമായി വ്യാജ അറ്റസ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നതിന് 24ൽ അധികം സുരക്ഷാഫീച്ചറുകളോടെ ആധുനിക ഹൈസെക്ക്യൂരിറ്റി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനായി.

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികേരളീയരുടെ മക്കള്‍ക്കായുളള നോര്‍ക്ക ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ് 253 വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസി ഐഡി കാര്‍ഡ് 41,944 പേര്‍ക്കും സ്റ്റുഡന്റ് ഐഡി 2473 വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് 20,420 പേര്‍ക്കും ഈ കാലയളവില്‍ അനുവദിച്ചു. ഐഡി കാര്‍ഡ് സേവനങ്ങളിലൂടെ ലോകത്തെമ്പാടുമുളള 178 രാജ്യങ്ങളിലെ പ്രവാസികേരളീയരെ ബന്ധിപ്പിക്കാനായി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള പ്രവാസികേരളീയര്‍ക്കായുളള എന്‍ആര്‍കെ ഇന്‍ഷുറന്‍സ് 8365 പേര്‍ക്കും 2023-24 സാമ്പത്തികവര്‍ഷം നല്‍കാനായി.

പ്രവാസിക്ഷേമത്തോടൊപ്പം തിരിച്ചെത്തിയ പ്രവാസികള്‍ക്കായുളള സാമ്പത്തിക പുനരേകീകരണ പദ്ധതികള്‍, സുഡാന്‍ ഇസ്രയേല്‍, മണിപ്പൂര്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുളള അടിയന്തര ഇടപെടലുകള്‍, സാമൂഹികസുരക്ഷാ, മൈഗ്രഷന്‍ ഫെസിലിറ്റേഷന്‍, നൈപുണ്യ വികസനം എന്നീ മേഖലകളിൽ നോര്‍ക്ക റൂട്ട്സ് സേവനങ്ങള്‍ എത്തിക്കാനായി. ഇതുവഴി അഭിമാനകരവും മാതൃകാപരവുമായ നേട്ടമാണ് കൈവരിക്കാനായതെന്ന് പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.  

1000ത്തോളം യുവപ്രൊഫഷണലുകൾക്ക് വിദേശത്ത് തൊഴില്‍ നൽകി. യുകെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍), ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതികള്‍), കുവൈറ്റ്, സൗദി ആരോഗ്യമന്ത്രാലയം എന്നിവിടങ്ങളിലേയ്ക്കായിരുന്നു റിക്രൂട്ട്മെന്റ്. വെയില്‍സിലേയ്ക്ക് 250 പേരുടെ റിക്രൂട്ട്മെന്റിനു ധാരണയായിട്ടുണ്ട്. കാനഡയിലേയ്ക്ക് തിരഞ്ഞെടുത്ത 160 പേരുടെ വിസാനടപടികള്‍ പുരോഗമിക്കുകയാണ്. ജര്‍മ്മനിയിലെ നഴ്സിംങ് ഹോമുകളിലേയ്ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കാനും സാധിച്ചെന്നും നോർക്ക വ്യക്തമാക്കി.

ഡിസംബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 69ാമത് നോര്‍ക്ക റൂട്ട്സ് ബോര്‍ഡ് യോഗമാണ് 2023- 24 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. ബോര്‍ഡ് യോഗത്തില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ഡയറക്ടര്‍മാരായ ആസാദ് മൂപ്പന്‍, ഡോ. രവി പിള്ള, ഒ വി മുസ്തഫ, സി വി റപ്പായി, ജെ കെ മേനോന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി (ഐഎഎസ്), ഫിനാന്‍സ് ജോയിന്റ് സെക്രട്ടറി ഡബ്ല്യൂ ജെ സുതന്‍, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി ടി എന്നിവര്‍ പങ്കെടുത്തു. ഡയറക്ടേഴ്സ് റിപ്പോര്‍ട്ട് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അവതരിപ്പിച്ചു.  
 



deshabhimani section

Related News

View More
0 comments
Sort by

Home