പതിനാറാം ധനകമീഷൻ: സംഘാംഗങ്ങൾ ഞായറാഴ്‌ച കേരളത്തിലെത്തും

തിരുവനന്തപുരം > പതിനാറാം ധന കമീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്‌ച കേരളത്തിലെത്തും. നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ധന കമീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതാനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് മൂന്നു ദിവസത്തെ കേരള സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് കൊച്ചിയിലെത്തുന്ന സംഘത്തെ ധന മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് കുമരകത്തേയ്‌ക്ക് യാത്രതിരിക്കും. തിങ്കളാഴ്‌ച രാവിലെ തിരുവാർപ്പ്, ഐമനം പഞ്ചായത്ത് പ്രദേശങ്ങളടക്കം സന്ദർശിക്കും. വൈകിട്ട് കമീഷൻ ചെയർമാനും അംഗങ്ങളും കോവളത്ത് എത്തും. ചൊവ്വാഴ്‌ച രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലിലെ യോഗ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കമീഷൻ ചെയർമാനെയും അംഗങ്ങളെയും സ്വീകരിക്കും. മന്ത്രി കെ എൻ ബാലഗോപാൽ സ്വാഗതം പറയും. തുടർന്ന് മന്ത്രിസഭാംഗങ്ങളുമായി ചർച്ച നടത്തും.
പകൽ 11.30 മുതൽ സംസ്ഥാന ധനകാര്യ കമീഷൻ ചെയർമാൻ ഡോ. കെ എൻ ഹരിലാൽ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷനുകൾ, ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമെൻ, മേയേഴ്‌സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവരുമായാണ് ചർച്ച. ഉച്ചയ്‌ക്കുശേഷം 12.45 മുതൽ വ്യാപാരി, വ്യവസായി പ്രതിനിധികളെ കാണും. 1.45 മുതൽ രാഷ്‌ട്രീയ പാർടികളുടെ പ്രതിനിധികളുമായാണ് കൂടികാഴ്‌ച. തുടർന്ന് കമീഷൻ ചെയർമാൻ വാർത്താ സമ്മേളനവും നടത്തും.
ധന കമീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി ശക്തമായി അവതരിപ്പിക്കാനും, അർഹതപ്പെട്ട സാമ്പത്തികാവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ മുൻഒരുക്കങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കമ്മീഷന്റെ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതം സംബന്ധിച്ച തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്. അഞ്ചുവർഷ കാലായളവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ് ധനകാര്യ കമീഷന്റെ ചുമതല. 2026 ഏപ്രിൽ ഒന്നുമുതലാണ് കമീഷന്റെ ശുപാർശ പ്രകാരമുള്ള ധന വിഹിതങ്ങൾ കേരളത്തിനും ലഭ്യമായി തുടങ്ങുക.









0 comments