സുപ്രീംകോടതി വിധിയെ ചാന്‍സലര്‍ ഇഷ്ടത്തിന് വ്യാഖ്യാനിക്കുന്നു : മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം > സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിലെ സുപ്രീംകോടതി വിധിയെ ചാൻസലർ ഇഷ്ടത്തിന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി ആർ ബിന്ദു. സർവകലാശാല വിസി നിയമനത്തിൽ ചട്ടങ്ങളെ മറിക്കടക്കുക മാത്രമല്ല സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ ഭരണഘടന നിർവചിച്ചിട്ടുള്ള കടമകൾ വേണ്ടായെന്നുള്ള സമീപനമാണ് ഗവർണർ സ്വീകരിക്കുന്നത്. സർവകലാശാല ചട്ടങ്ങൾക്കും ഹൈക്കോടതി നിരീക്ഷണങ്ങൾക്കും പരാമർശങ്ങൾക്കും വിരുദ്ധമായുള്ള ഗവർണറുടെ നിലപാടുകൾ സാമാന്യ മര്യാദയ്ക്ക് നിലക്കാത്തതാണ്. കേരളത്തിലെ പൊതുസർവകലാശാലകളുടെ മേൽനോട്ടം നിക്ഷിപ്തമായിരിക്കുന്നത് സർക്കാരിലാണ്. ഗുണഭോക്താക്കൾ സംസ്ഥാനത്തെ വിദ്യാർഥിസമൂഹമാണ്. എന്നാൽ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് തുരങ്കം വയ്ക്കുന്ന തീരുമാനങ്ങളും നടപടികളും ഗവർണർ സ്വീകരിക്കുന്നത് അതന്ത്യം പ്രതിഷേധാർഹമാണെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ കെ റീപ്പ് സോഫ്റ്റ്-വെയറിൽ അപാകതയുണ്ടെന്ന വാദം ഒരു പ്രത്യേക സംഘടനയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്ന് മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. തദ്ദേശവകുപ്പിൽ സ്ഥിര ജോലിവേണമെന്ന ആവശ്യപ്പെട്ടുള്ള അപൂർവരോഗ ബാധിതയായ കോട്ടയം സ്വദേശിയുടെ അപേക്ഷയിൽ നടപടികൾ കൈക്കൊള്ളാൻ തദ്ദേശവകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർഥിയെ മർദ്ദിച്ചുവെന്ന വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ല. സംഭവത്തിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
0 comments