Deshabhimani

പിഎസ്‌എൽവി സി 59 വിക്ഷേപണം 4ന്‌: കൗണ്ട്‌ ഡൗൺ നാളെ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 11:37 PM | 0 min read

തിരുവനന്തപുരം > യൂറോപ്യൻ സ്‌പേസ്‌ ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ ബുധനാഴ്‌ച ഐഎസ്‌ആർഒ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്ന്‌ വൈകിട്ട്‌ 4.08ന്‌ പിഎസ്‌എൽവി സി 59 റോക്കറ്റ്‌ പ്രോബാ–- 3  ഉഗ്രഹങ്ങളുമായി കുതിക്കും. ലോഞ്ച്‌റിഹേഴ്‌സൽ ഞായറാഴ്‌ച പൂർത്തീകരിച്ചു. ചൊവ്വ ഉച്ചകഴിഞ്ഞ്‌ കൗണ്ട്‌ഡൗൺ ആരംഭിക്കും. തിങ്കളാഴ്‌ച ഐഎസ്‌ആർഒയുടെ ഉന്നതതലയോഗം ലോഞ്ച്‌ ഓതറൈസേഷൻ ബോർഡ്‌ ചേരുന്നുണ്ട്‌. ഫെയ്‌ൻജൻ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലം കൂടി പരിഗണിച്ചാകും അന്തിമാനുമതി ബോർഡ്‌  നൽകുക.

സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ്‌ ദൗത്യത്തിലുള്ളത്‌.  കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച്‌ സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്‌മമായി പഠിക്കും. 145 മീറ്റർ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തിൽ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ്‌ ഇത്‌ സാധ്യമാക്കുക. ഏറ്റവും ഉയരത്തിലുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600 ഉം കൂടിയ ദൂരം 6530 കിലോമീറ്ററുമായുള്ള പഥമാണിത്‌. ആയിരം കിലോമീറ്റർ ഉയരത്തിൽ  ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തിൽ എത്തിക്കും. രണ്ട്‌ വർഷമാണ്‌ കാലാവധി. യൂറോപ്യൻ സ്‌പേയ്‌സ്‌ ഏജൻസിക്കുവേണ്ടിയുള്ള പൂർണ വാണിജ്യ വിക്ഷേപണത്തിനുള്ള  ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ എസ്‌ സോമനാഥ്‌ പറഞ്ഞു.  വിക്ഷേപണത്തിന്‌ കാലാവസ്ഥ തടസമാകില്ല.

ഡോക്കിങ്‌ പരീക്ഷണം  
ഈ മാസം

ബഹിരാകാശത്ത്‌ വച്ച്‌ ഉപഗ്രഹ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന പരീക്ഷണം ഈ മാസം നടത്തുമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ എസ്‌ സോമനാഥ്‌ അറിയിച്ചു. 400 കിലോഗ്രാം ഭാരമുള്ള സ്‌പാഡെക്‌സ്‌ ഇരട്ട ഉപഗ്രഹം ഇതിനായി വിക്ഷേപിക്കും. പിഎസ്‌എൽവി സി 60 റോക്കറ്റിലായിരിക്കുമിത്‌. 45 മിനിട്ട്‌ നീളുന്ന  പരീക്ഷണം ഭാവിയിലെ  ബഹിരാകാശ നിലയ ദൗത്യത്തിന്‌ മുന്നോടിയാണ്‌. 400 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലാണ്‌ പരീക്ഷണം നടക്കുക. ജിഎസ്‌എൽവി വിക്ഷേപണവും ഈ മാസം അവസാനം നടക്കും.  ഗഗൻയാൻ പധതിയുടെ ഭാഗമായുള്ള ആളില്ലാ ദൗത്യം അടുത്ത വർഷമുണ്ടാകും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്‌ അയക്കുന്നതിനുള്ള ആക്‌സിയം ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ശുഭാൻശു ശുക്ല, പ്രശാന്ത്‌ ബാലകൃഷ്‌ണൻ നായർ എന്നിവരുടെ പരിശീലനം രണ്ടാം ഘട്ടത്തിലേക്ക്‌ കടക്കുകയാണെന്നും ഡോ സോമനാഥ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home