ചോദ്യങ്ങൾക്കെല്ലാം ഉത്തരം റെഡി; മന്ത്രി ഡോ ബിന്ദുവിനെ കാണാൻ ‘പൂപ്പി’ എത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 04:27 PM | 0 min read

തിരുവനന്തപുരം> മന്ത്രി ആർ ബിന്ദുവിനെ ചേംബറിലെത്തി കണ്ട് പൂപ്പി എ ഐ റോബോട്ട്  ആശയവിനിമയം നടത്തി. മലബാർ കലാപത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാരിനെക്കുറിച്ചുമെല്ലാം പൂപ്പി മന്ത്രിയുമായി സംസാഹിച്ചു.

ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ ബിടെക് നാലാം വർഷ ഐറ്റി വിദ്യാർത്ഥിയും കോളേജിനു കീഴിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ (TBI) കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്ത റെഡ്‌ഫോക്സ് റോബോട്ടിക് എന്ന സ്റ്റാർട്ടപ്പ് സംരംഭകനുമായ വിമുൻ നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റോബോട്ട് ആണ് മന്ത്രിയെ കാണാൻ എത്തിയത്. ഉന്നതവിദ്യാഭ്യാസരംഗത്തിന് മികവേറ്റുന്ന ഇൻക്യുബേഷൻ പ്രവർത്തനങ്ങളിൽ മികച്ച മാതൃകയായി പൂപ്പി വികസിപ്പിച്ചെടുത്ത ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികളെയും അധ്യാപകരെയും മന്ത്രി ഡോ. ബിന്ദു അഭിനന്ദിച്ചു.

വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുകയും അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുകയും ചെയ്യുന്ന റോബോട്ടാണ് പൂപ്പി. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പൂപ്പി ആശയവിനിമയം നടത്തും. ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ഉപകരണത്തോടെയാണ് വിമുനിൻ്റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം. കൂടാതെ 44 ടെക്നിക്കൽ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് വിമുൻ. ഇതിനകം രണ്ട് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സും രണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും സ്വന്തമായുള്ള വിമുൻ, ഇപ്പോൾ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും വിമുൻ ഇടംനേടി.

ഗവൺമെൻ്റ് എൻജിനിയറിങ്ങ് കോളേജ് ബാർട്ടൺ ഹില്ലിലെ ഐ.ടി പഠനവിഭാഗത്തിൽ വിദ്യാർത്ഥിയായ ജിൻസോ രാജാണ് പൂപിയുടെ രൂപകല്പനയിൽ വിമുനെ സഹായിച്ചത്. പ്രിൻസിപ്പാൾ ഡോ. ഷൈനി ജി, ഐടി വിഭാഗം മേധാവി ഡോ. ഹരിപ്രിയ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വിജയാനന്ദ് കെ എസ്, സൂര്യപ്രിയ എസ് എന്നിവർ പൂർണ്ണപിന്തുണ നൽകി.


 



deshabhimani section

Related News

View More
0 comments
Sort by

Home