ഹൃദയഭിത്തിയിലെ വിള്ളലിന് വിട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 10:12 PM | 0 min read

തിരുവനന്തപുരം > ഹൃദയാഘാതത്തെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ രണ്ടാം തവണയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരം. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശിയായ 57 കാരനാണ് വെൻട്രിക്കുലാർ സെപ്റ്റൽ റപ്ചർ എന്ന രോഗത്തിന് ചികിത്സ നൽകിയത്. ഉയർന്ന മരണസാധ്യതയുള്ളതും എന്നാൽ വിരളമായി മാത്രം ചികിത്സയ്‌ക്ക്‌ അനുകൂലമായതുമായ ഒരു രോഗമാണിത്.

കഠിനമായ ശ്വാസംമുട്ടലിനെത്തുടർന്ന് കാർഡിയോളജി വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയും ആരോഗ്യനില അതീവ ഗുരുതരമാകുകയും ചെയ്തിരുന്നു. മരുന്നുകളാൽ രക്തസമ്മർദം നിലനിർത്തിയിരുന്ന രോഗിയിൽ ഹൃദയം തുറക്കാതെ തന്നെ ഹൃദയഭിത്തിയിലെ വിള്ളൽ അടയ്ക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇതേ രോഗം ബാധിച്ച കന്യാകുമാരി സ്വദേശിക്കും സമാന ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു.

ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ. കെ ശിവപ്രസാദ്, ഡോ. ശോഭ, ഡോ. രവികുമാർ, ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീൺ വേലപ്പൻ, ഡോ. എസ് പ്രിയ, ഡോ. അമ്പാടി, ഡോ. ഷിൻഗം, പ്രൊഫസർ ഡോ. അൻസാർ എന്നിവരും പ്രജീഷ്, കിഷോർ, അസിം, നേഹ, സുലഭ, അമൽ, കൃഷ്ണപ്രിയ, ധന്യ, സൂസൻ, വിജി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home