പുഴുക്കുത്തുകളെ പൊലീസിന് ആവശ്യമില്ല, എത്ര ഉന്നതനായാലും നടപടി: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 11:01 AM | 0 min read

കോട്ടയം > പൊലീസിലെ  ചില പുഴുക്കുത്തുകൾ കാരണം സേനയ്ക്കാകെ അപമാനമായി മാറുന്നെന്നും ഇത്തരക്കാരെ പൊലീസ് സേനയ്ക്കാവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു മുഖ്യമന്ത്രി. കൃത്യനിർവഹണത്തിൽ നിന്നും മുഖം തിരിഞ്ഞ് നിൽക്കുന്ന ഉദ്യോഗസ്ഥരെ ഒരുതരത്തിലും സേനയിൽ തുടരാൻ അനുവദിക്കില്ലെന്നും പുറത്താക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതൊരു സാഹചര്യത്തിലും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നും പ്രവർത്തിക്കുന്നവരാണ് പൊലീസ്.  മുൻപൊക്കെ കേരളത്തിൽ ഇടയ്ക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് എവിടെയും അതുണ്ടാവുന്നില്ല. അതിൽ പൊലീസിന് സുപ്രധാന പങ്കുണ്ട്. സമൂഹത്തിൽ നടക്കുന്ന പല അക്രമങ്ങളും തടയാനും നിയന്ത്രിക്കാനും പൊലീസിന് സാധിക്കുന്നുണ്ട്. തെളിയിക്കപെടാനാകാത്ത എത്രയോ കുറ്റകൃത്യങ്ങൾ തെളിയിക്കാനായി. ലഹരി, മയക്കുമരുന്ന് റാക്കറ്റുകൾ ഇല്ലാതാക്കാനുള്ള മാതൃകാപരമായ ഇടപെടലുകൾ നടത്തുന്നു.

കുറ്റവാളികൾ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം ഇന്ന് പൊലീസിനുണ്ട്. അതിനാൽ ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം വർധിച്ചു. അതേസമയം ഇത്തരം പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന ചില പുഴുക്കുത്തുകൾ ഇന്നുമുണ്ട്. അത്തരക്കാർക്കെതിരെ കർശനമായ നടപടിയെടുക്കും. അത്തരക്കാരെ പൊലീസിന് ആവശ്യമില്ല എന്ന നിലപാടാണ് സർക്കാരിന്. കഴിഞ്ഞ എട്ട് വർഷത്തിൽ 108 പേരെയാണ് ഇതുപോലെ പുറത്താക്കിയിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home