കുട്ടിയാനകളുടെ 
മരണനിരക്ക് കൂടുന്നു ; ഈ വർഷം ജൂൺവരെ 96 ആനകൾ ചരിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 12:24 AM | 0 min read


നിലമ്പൂർ
സംസ്ഥാനത്ത്‌ ആന സങ്കേതങ്ങളിലെ 10 വയസ്സിനുതാഴെയുള്ള കാട്ടാനകളുടെ അസ്വാഭാവിക മരണനിരക്ക് കൂടുന്നതായി വനംവകുപ്പിന്റെ സെൻസസ് റിപ്പോർട്ട്. 2015 മുതൽ 2023വരെ 845 കാട്ടാനകളാണ് സംസ്ഥാനത്തെ നാല് ആനസങ്കേതങ്ങളിൽ ചരിഞ്ഞത്. ഈ വർഷം ജൂൺവരെ 96 ആനകളും ചരിഞ്ഞു.  തിങ്കളാഴ്ച ആനദിനം ലോകമെങ്ങും ആചരിക്കുമ്പോൾ കേരളത്തിൽ കുട്ടിയാനകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഈ കുറവ് ആശങ്കയുണർത്തുന്നു.

ചരിഞ്ഞ കാട്ടാനകളിൽ 311 എണ്ണം 10 വയസ്സിനുതാഴെയാണ്‌. 311ൽ 251 എണ്ണം അഞ്ച് വയസ്സിനുതാഴെയും. 2019ലാണ് 10 വയസ്സിനുതാഴെയുള്ള ആനകൾ കൂടുതൽ ചരിഞ്ഞത്–- 56. ആശങ്കപ്പെടുന്ന അസ്വാഭാവിക മരണനിരക്കാണ് ഇത്. എലിഫന്റ്‌ എൻഡോ തെലിയോട്രോപിക് ഹെർപ്പസ് വൈറസ് രോ​ഗം, മാംസഭുക്കുകളുടെ ഭീഷണി, പ്രതിരോധശേഷി കുറയുന്നത്‌, വന്യമൃ​ഗവേട്ട എന്നിവയാണ് മരണകാരണം.

കഴിഞ്ഞ മെയ് 23മുതൽ 25വരെ നടത്തിയ കണക്കെടുപ്പിൽ പെരിയാർ, വയനാട്, നിലമ്പൂർ, ആനമുടി സങ്കേതങ്ങളിൽ 1793 കാട്ടാനകളെയാണ് കണ്ടെത്തിയത്. 2023ൽ 1920 ആയിരുന്നു. തൃശൂർ സെൻട്രൽ സർക്കിളിൽമാത്രം അഞ്ച് വയസ്സിനുതാഴെയുള്ള 58 ആനകൾ ചരിഞ്ഞു. പത്ത് വയസ്സിനുതാഴെ 2015ൽ (20), 2016 (22), 2017 (19), 2018 (38), 2019 (56), 2020 (42), 2021 ( 49), 2022 (29), 2023 (36) എന്നിങ്ങനെയാണ് നാല് ആനസങ്കേതങ്ങളിലായി ചരിഞ്ഞ ആനകൾ. 39.62 ശതമാനമാണ്  മരണനിരക്ക്.

ആനകളുടെ മരണനിരക്ക് കണ്ടെത്താൻ തമിഴ്നാട് സർക്കാർ സ്വീകരിച്ച എലിഫന്റ്‌ ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്ക് നടപ്പാക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്.  ഇതുപ്രകാരം കാട്ടാനകളുടെ മരണം എഫ്ഐആർ രജിസ്റ്റർചെയ്ത് അന്വേഷിക്കും. മരണനിരക്ക് കുറയ്ക്കാൻ പ്രതിരോധമാർ​ഗങ്ങൾ കണ്ടെത്തും.


 



deshabhimani section

Related News

View More
0 comments
Sort by

Home