വനാതിർത്തിയിൽ ഫെൻസിങ് വേഗത്തിലാക്കും

സ്വന്തം ലേഖിക
താമരശേരി
അദാലത്ത് ഹാളിലെത്തുമ്പോൾ മനസ്സുനിറയെ ആശങ്കയും പ്രതിഷേധവുമായിരുന്നു നിബിന്. മന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ട് സംസാരിച്ചശേഷം മുഖത്ത് പ്രതീക്ഷ നിറഞ്ഞു. വനാതിർത്തിയിൽ ഫെൻസിങ് വേഗത്തിലാക്കി കാട്ടാനശല്യം എങ്ങനെയും പരിഹരിക്കുമെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഉറപ്പാണ് കൂമ്പാറ വെട്ടുവയലിൽ നിബിന് ആശ്വാസം പകർന്നത്. മാത്രമല്ല, വന്യമൃഗങ്ങൾ നശിപ്പിച്ച വിളകൾക്ക് കൃത്യമായ നഷ്‌ടപരിഹാരം ലഭിക്കുമെന്ന ഉറപ്പുംകിട്ടി. പീടികപ്പാറ ആറാം വാർഡിലെ രണ്ട് ഏക്കറിലെ വാഴ, കവുങ്ങ്, കൊക്കോ കൃഷിയാണ് കഴിഞ്ഞ ഒക്‌ടോബറിൽ കാട്ടാന നശിപ്പിച്ചത്. നേരത്തെ ബിഎസ്‌എൻഎൽ കരാർ ജീവനക്കാരനായിരുന്നു നിബിൻ. ജോലി പോയതോടെ അഞ്ചുലക്ഷം രൂപ വായ്‌പയെടുത്താണ് കൃഷിയിറക്കിയത്. കാട്ടാനയ്‌ക്കുപുറമെ കാട്ടുപന്നിയും കുരങ്ങനുമൊക്കെ കൃഷി നശിപ്പിക്കുന്നുണ്ട്.
ഈ മേഖലയിൽ 10 കിലോമീറ്ററോളം ഫെൻസിങ് തുടങ്ങിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെടുകയായിരുന്നു. നടപടി വേഗത്തിൽ ആരംഭിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വനം വകുപ്പിൽനിന്ന് അർഹമായ നഷ്‌ടപരിഹാരം നൽകാനും തീരുമാനിച്ചു.
0 comments