കടലുണ്ടിയിലും ബേപ്പൂരിലും കടലേറ്റം ശക്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 02:06 AM | 0 min read

കടലുണ്ടി
ബേപ്പൂരിലെയും കടലുണ്ടിയിലെയും കടലോരമേഖലകളെ ദുരിതത്തിലാക്കി കടലേറ്റം രൂക്ഷം. കടലുണ്ടി പഞ്ചായത്തിലെ കടലുണ്ടിക്കടവ് മുതൽ ചാലിയം വരെയും ബേപ്പൂർ ഗോതീശ്വരത്തുമാണ് കടൽ ഇരച്ചുകയറി വ്യാപകനാശം വിതച്ചത്. നൂറിലേറെ വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. തീരദേശ റോഡും പരിസരവും കടൽവെള്ളത്തിൽ മുങ്ങി.
ശനി രാവിലെയാണ് വൻതിരമാലകൾ വീടുകൾക്കു മുകളിലൂടെ വീശിയടിക്കാൻ തുടങ്ങിയത്‌. കടലുണ്ടി വാക്കടവ്, വലിയാൽ, കപ്പലങ്ങാടി, ബൈത്താനി നഗർ, കടുക്ക ബസാർ, ചാലിയം ബീച്ച് എന്നിവിടങ്ങളിലാണ് കൂടുതൽ വീടുകളെ ബാധിച്ചത്‌. ഏതാനും പേർ താൽക്കാലികമായി വീടൊഴിഞ്ഞ്‌ അയൽവീടുകളിലും ബന്ധുവീടുകളിലും അഭയം തേടി.
കടൽഭിത്തി കടന്ന്‌ ഇരച്ചെത്തിയ തിരമാലകൾ തീരദേശ റോഡും കടന്നു ഒഴുകിയതോടെ കടലോരമാകെ വെള്ളത്തിലായി. നിരവധി വീടുകളും റോഡും തകർച്ചാഭീഷണിയിലാണ്‌.  
കോഴിക്കോട് കോർപറേഷനിലുൾപ്പെടുന്ന ബേപ്പൂർ ഗോതീശ്വരം ക്ഷേത്രത്തിന് തെക്കുഭാഗത്തും വീടുകളിൽ വെള്ളംകയറി. രാവിലെ 10.30 ഓടെയാണ് ഇവിടെ കടലേറ്റം ശക്തമായത്. കടലേറ്റമുണ്ടായ പ്രദേശങ്ങൾ ജനപ്രതിനിധികളും റവന്യു, പൊലീസ് അധികൃതരും സന്ദർശിച്ചു.
ഗോതീശ്വരത്ത് ശക്തമായ തിരയടിയിൽ ചില വീടുകളുടെ ശുചിമുറികൾ ഭാഗികമായി തകർന്നു. കടൽഭിത്തിക്കുമുകളിലൂടെ തിരയടിച്ചതിനാൽ  റോഡ് തകർച്ചാഭീഷണിയിലാണ്.
 


deshabhimani section

Related News

View More
0 comments
Sort by

Home