കരിമ്പിൻപാടത്തിൽ നെൽക്കതിരുകൾ നൂറുമേനി

മറയൂർ
ഒടുവിൽ മണ്ണിന് ജീവൻ നൽകി മറയൂരിൽ നെൽപ്പാടത്ത് പൊന്നുവിളയിച്ച് അമ്പത്തിമൂന്നുകാരൻ. 40 വർഷമായി കരിമ്പുപാടമായിരുന്ന കോച്ചാരം ഭാഗത്തെ രണ്ട് ഏക്കർ സ്ഥലത്താണ് ശിവകുമാർ നെൽകൃഷി വിജയമാക്കിയത്. പൊന്നി അരിയിൽ പൊന്നുകൊയ്ത ശിവകുമാറിന് ഭാര്യ ഭൂവനേശ്വരിയും വിഡീയോ എഡിറ്ററായ മകൻ ജഗന്നിവാസനും കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. 40 വർഷംമുമ്പ് മറയൂർ, കാന്തല്ലൂർ മേഖലയിൽ ഭൂരിഭാഗവും നെൽപ്പാടങ്ങളായിരുന്നു. അരിയുടെ വില കുറഞ്ഞതും ഉൽപ്പാദന ചെലവ് വർധിച്ചതും കരിമ്പ് കൃഷിയിലേക്ക് കർഷകർമാറാൻ കാരണമായി. 2500 ഹെക്ടർ സ്ഥലംവരെ കരിമ്പ് കൃഷിയായി മാറി.
ഗുണമേന്മയേറിയ ശർക്കര ഉൽപ്പാദിപ്പിച്ചതോടുകൂടി നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ കരിമ്പ് കൃഷി കൈവിട്ടില്ല. എന്നാൽ നെല്ലിന്റെ അതേ ദുരവസ്ഥ കരിമ്പിനും വന്നു. ഭൗമസൂചിക പദവി ലഭിച്ചിട്ടും ന്യായവില ലഭിച്ചില്ല. ഉൽപ്പാദന ചെലവും വർധിച്ചു. വിപണി കണ്ടെത്താനും കഴിഞ്ഞില്ല. തുടർച്ചയായി കരിമ്പ് കൃഷിചെയ്തു വന്നതുമൂലം മണ്ണിലെ വളക്കൂറ് വളരെ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് മണ്ണിന് പുനർജീവൻ നൽകാൻ ശിവകുമാർ കരിമ്പ് കൃഷി ഉപേക്ഷിച്ച് നെൽകൃഷിയിലേക്ക് തിരിഞ്ഞത്.
കാന്തല്ലൂർ മാശിയിൽനിന്ന് വിത്ത് ശേഖരിച്ചു. ജൂണിൽ ഞാറുനട്ടു. ജൈവ രീതിയിലായിരുന്നു കൃഷി. കുമ്മായത്തിനും വളത്തിനും കൃഷിവകുപ്പിൽനിന്ന് സഹായം ലഭിച്ചു. കാലാവസ്ഥ ചതിക്കാത്തത് ശിവകുമാറിന് ആശ്വാസമായി. വിളവെടുപ്പിന് ശിവകുമാറിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. മറയൂർ കൃഷി ഓഫീസർ അലൻ ജോളി സെബാസ്റ്റ്യൻ, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ അഡീഷണൽ ജില്ലാ ഓഫീസർ ബി ജയശങ്കർ, മറയൂർ പഞ്ചായത്ത് ഇൻവെസ്റ്റിഗേറ്റർ എ കുമാർ എന്നിവർ പങ്കെടുത്തു.
0 comments