മഴ തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 12:46 AM | 0 min read

ഇടുക്കി
ജില്ലയിൽ  ശക്തമായ മഴ തുടരുന്നു. നിരവധി വീടുകൾ തകരുകയും പലയിടത്തും മണ്ണിടച്ചിലും കൃഷിനാശവുമുണ്ടായി. ദേവികുളം താലൂക്കിലാണ് വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ മഴപെയ്‌തത്. ഇവിടെ 111.4 മില്ലിമീറ്റർ മഴ ലഭിച്ചു. മാട്ടുപ്പെട്ടി അണക്കെട്ടിന്‌ സമീപം റോഡിലേക്ക്‌ മൺതിട്ടയിടിഞ്ഞു. അടിമാലി കല്ലാർകുട്ടിയിൽ മരംവീണ്‌ ഗതാഗതം മുടങ്ങി. ശക്തമായ കാറ്റിലും മഴയിലും ശാന്തൻപാറ ഗവ. ഹൈസ്കൂളിന്റെ മുകളിൽ മരം കടപുഴകി വീണു. സ്‌കൂൾ സമയമല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. അടിമാലി – ഇരുമ്പ്പാലത്ത് റോഡിൽ വെള്ളംകയറി.  ഉടുമ്പൻചോലയിൽ നാല് വീടുകൾ തകർന്നു. ഇതോടെ നാലുദിവസമായി പെയ്യുന്ന മഴയിൽ ജില്ലയിൽ 30 വീടുകളാണ്‌ പൂർണമായി തകർന്നത്‌.  കൽകൂന്തൽ മഞ്ഞപ്പെട്ടി വഴിയിൽ കൂറ്റൻ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. അരമണിക്കൂറിനുള്ളിൽ പുനഃസ്ഥാപിച്ചു.
വ്യാഴാഴ്ചവരെ ജില്ലയിൽ ശരാശരി 57.06 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.യഥാക്രമം  ഉടുമ്പൻചോല  22.6, പീരുമേട്‌ 76, ഇടുക്കി 58.4, തൊടുപുഴ 82.1, എന്നീക്രമത്തിൽ മഴലഭിച്ചു. ഇടുക്കി ഉൾപ്പെടെ എല്ലാ അണക്കെട്ടിലും ജലനിരപ്പ്‌ ഉയരുകയാണ്‌. ഇടുക്കിയിൽ ജലനിരപ്പ്‌  2350.88 അടിയിലെത്തി. ബുധനാഴ്‌ചയിത്‌ 2348.50 അടിയായിരുന്നു. സംഭരണിയിൽ ശേഷിയുടെ 46.60 ശതമാനമായി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഒരടിയിലേറെ വർധിച്ച് 126.30 അടിയത്തി. തലേദിവസം 125.10 അടിയായിരുന്നു. കല്ലാർകുട്ടി, മലങ്കര, ലോവർപെരിയാർ തുടങ്ങിയ സംഭരണികളിൽ ഷട്ടർ ഉയർത്തിയിട്ടുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home