സീപോർട്ട് എയർപോർട്ട് റോഡ് ; കുരുക്കഴിയുന്നു , രണ്ടാംഘട്ടത്തിന്‌ 18.77 കോടി അനുവദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:33 AM | 0 min read


കളമശേരി
സീപോർട്ട്-–-എയർപോർട്ട് റോഡ് രണ്ടാംഘട്ട നിർമാണത്തിന് എച്ച്എംടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവയ്ക്കേണ്ട 18.77 കോടി രൂപ സർക്കാർ അനുവദിച്ചു. രണ്ടാംഘട്ട നിർമാണത്തിനായി എച്ച്എംടിയുടെ 1.6352 ഹെക്ടർ (4.04 ഏക്കർ) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിനായി തുക കെട്ടിവച്ച് ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നതാണ്.

എൻഎഡി ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 26 കിലോമീറ്റർ റോഡിന്റെ ആദ്യഘട്ടം ഇരുമ്പനംമുതൽ കളമശേരിവരെയും (11.3 കി.മീ.) രണ്ടാംഘട്ടം കളമശേരി എച്ച്എംടി റോഡുമുതൽ എയർപോർട്ട് വരെയും (14.7 കി.മീ.) ആണ്. ഇതിൽ ആദ്യഘട്ടം 2019ൽ പൂർത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നിർമാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്എംടിമുതൽ എൻഎഡിവരെ 2.7 കി.മീ., എൻഎഡിമുതൽ മഹിളാലയം വരെ 6.5 കി.മീ., മഹിളാലയംമുതൽ ചൊവ്വരവരെ 1.015 കി.മീ., ചൊവ്വരമുതൽ എയർപോർട്ട് റോഡ് വരെ 4.5 കിമീ.
ഇതിൽ എച്ച്എംടി–എൻഎഡി റീച്ചിന്റെ നിർമാണത്തിനായുള്ള ഭൂമിക്കാണ് സർക്കാർ ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ഈ റീച്ചിൽ എച്ച്എംടിയുടെയും എൻഎഡിയുടെയും സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റർ റോഡിന്റെ നിർമാണം 2021ൽ പൂർത്തിയായി. ഭൂമി ഏറ്റെടുക്കുന്നതിന് എച്ച്എംടി വിപണിവില ആവശ്യപ്പെട്ടിരുന്നു. ഭൂമി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ എച്ച്എംടി സമർപ്പിച്ച അപ്പീലിന്മേൽ നിശ്ചിതതുക കെട്ടിവച്ച് ഭൂമി വിട്ടുനൽകാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. നിർമാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് (ആർബിഡിസികെ) തുക കെട്ടിവച്ച് പ്രവർത്തനങ്ങൾ തുടങ്ങാനാകും. മന്ത്രി പി രാജീവിന്റെ ഇടപെടലിനെ തുടർന്നാണ് റോഡ് നിർമാണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാനായത്.

എൻഎഡിയിൽനിന്ന് അഞ്ച് ഏക്കർ 30 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ മാർച്ചിൽ ഭൂമി അനുവദിച്ച് ഉത്തരവായി. ഇതിന് 23,11,41,299 രൂപയാണ് ഭൂമി വിലയായി നൽകേണ്ടത്. റോഡ് വീതികൂട്ടലിനും കോമ്പൗണ്ട് ഭിത്തി നിർമിക്കുന്നതിനും ആകെ 32,26,93,114 രൂപയാണ് വേണ്ടത്. ഈ തുക അനുവദിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home