മാറ്റത്തിന് കാതോർത്ത്

ബഷീർ അമ്പാട്ട്
Published on Mar 29, 2026, 12:15 AM | 1 min read
കൊണ്ടോട്ടി
മാറ്റത്തിന് കാതോർക്കുകയാണ് കൊണ്ടോട്ടി. മണ്ഡലം രൂപീകരിച്ചത് മുതൽ ലീഗ് കുത്തകയാക്കിയ മണ്ഡലം. മണ്ഡലത്തിൽ നിന്നുള്ള ഒരു ജന പ്രതിനിധി ഇതുവരെ കൊണ്ടോട്ടി യുടെ ചരിത്രത്തിലില്ല. കഴിഞ്ഞ രണ്ട് തവണയും മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള ഇറക്കുമതി സ്ഥാനാർഥിയാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ചത്. ഇത്തവണ എടക്കരയിൽ നിന്ന് ഇറക്കുമതി ചെയ്‌ത സ്ഥാനാർഥിയാണ് ലീഗിന്. പുറത്തുനിന്നും വരുന്ന സ്ഥാനാർഥികൾക്കെതിരെ മണ്ഡലത്തിലെ ലീഗ് അണികൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. കൊണ്ടോട്ടി മണ്ഡലത്തിൽ ജനിച്ചു വളർന്ന ഡോ. പി ജിജിയാണ് എൽഡിഎഫ് സ്ഥാനാർഥി.
കേരളം മുന്നാമതും ഭരണത്തുടര്‍ച്ചക്ക് കാതോർക്കുംമ്പോൾ കൊണ്ടോട്ടിയിലും മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുകയാണ്. ലീഗ് പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ആയിരം കോടിയുടെ വികസനം നൽകി കൊണ്ടോട്ടിയെ കൈ പിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാരാണ്.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന വികസന പദ്ധതികൾ മാത്രമാണ് മണ്ഡലത്തിൽ മികച്ച് നിൽക്കുന്നത്. മറ്റ് വികസനസംരഭങ്ങളൊന്നും നടപ്പാക്കാൻ ലീഗ് എംഎൽഎക്ക് കഴിഞ്ഞില്ല. 44 കോടി രൂപ ചെലവഴിച്ച് കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം. പൊതുമരാമത്ത് റോഡുകൾക്ക് മാത്രം 255 കോടി രൂപ ചെലവഴിച്ചു. 29 സ്‌കൂളുകൾക്കായി 51.58 കോടിയുടെ നിർമാണം നടന്നു.
എൽഡിഎഫ് സ്ഥാനാർഥിയായ ഡോ. പി ജിജി വിദ്യാർഥി ജീവിതത്തിൽ സമരപോരാളിയായി ജനമനസിൽ ഹൃദയം നേടിയ വ്യക്തിയാണ്. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപേഴ്‌സണും എസ്‌എഫ്‌ഐ സംസ്ഥാനസെക്രട്ടറിയേറ്റംഗവുമായിരുന്നു. വിദ്യാർഥി സമരത്തിന്റെ ഭാഗമായി 16 ദിവസം ജയിൽവാസം അനുഭവിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. നിലവിൽ സിപിഐ എം മഞ്ചേരി ഏരിയാ കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കലിക്കറ്റ് സർവകലാശാലയിൽ ബോട്ടണിയിൽ പിഎച്ച്‌ഡി നേടി.
യുഡിഎഫ് സ്ഥാനാർഥി ടി പി അഷ്റഫലി മുസ്ലിം യൂത്ത് ദേശീയ ജനറൽ സെക്രട്ടറിയാണ്. ലീഗിലെ കടുത്ത ഗ്രൂപ്പ് പോര് മൂലം നിലവിലെ എംഎൽഎ ടിവി ഇബ്രാഹിമിനെ വള്ളിക്കുന്നിലേക്ക് നാട് കടത്തിയപ്പോൾ വീണ് കിട്ടിയതാണ് അഷ്റഫലിക്ക് കൊണ്ടോട്ടി സീറ്റ്. ബിജെപി ജില്ലാ സെൻട്രൽ പ്രസിഡന്റ് പി സുബ്രഹ്മണ്യൻ ആണ് എൻഡിഎ സ്ഥാനാർഥി.










0 comments