തുടരും ചെങ്ങന്നൂരിന്റെ ജനനായകൻ

ചെങ്ങന്നൂർ
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ദിവസങ്ങൾ മുന്നേ മുതലുള്ള തയ്യാറെടുപ്പുകൾ, പ്രഖ്യാപന ശേഷം പ്രചാരണത്തിൽ മേൽക്കൈ, വികസന നേട്ടങ്ങളുടെ പട്ടിക നിരത്തിയുള്ള പര്യടനം. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും ചെങ്ങന്നൂരിൽ സർവാധിപത്യം ഉറപ്പാക്കി സജി ചെറിയാൻ. പറഞ്ഞതെല്ലാം നടപ്പാക്കിയയാൾ, വാഗ്‌ദാനങ്ങളെക്കാൾ ഏറെ മണ്ഡലത്തിന് സമ്മാനിച്ചയാൾ എന്ന വികാരം മണ്ഡലത്തിലെ ജനങ്ങൾക്കാകെയുണ്ട്. മണ്ഡലത്തിലെ എല്ലാ പ്രദേശത്തും സ്ഥാനാർഥിക്ക് നേരിട്ടെത്താനായി, ജനങ്ങളുടെ ഒന്നാകെ പിന്തുണ ഉറപ്പാക്കുന്നതിലും സജി വിജയിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എണ്ണയിട്ട യന്ത്രം പോലെ എൽഡിഎഫ് പ്രവർത്തിച്ചത് അത്ഭുതത്തോടെയാണ് മറ്റ് മുന്നണികൾ പോലും വിലയിരുത്തിയത്. അതിന് പുറമേ യുഡിഎഫിലെയും എൻഡിഎയിലെയും ഗ്രൂപ്പ് തർക്കങ്ങളും നിശ്‌ചയിച്ച സ്ഥാനാർഥിയെ ഒഴിവാക്കി മറ്റൊരാളെ കൊണ്ടുവന്നതിലുള്ള പ്രശ്‌നങ്ങളും നന്നായി പുകയുന്നുണ്ട്. കോൺഗ്രസ് ആദ്യം നിർദേശിച്ച സ്ഥാനാർഥി ബി ബാബുപ്രസാദ് ആയിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി മണ്ഡലത്തിൽ അത്രതന്നെ സജീവമല്ലാതിരുന്ന എബി കുരിയാക്കോസിനെ തീരുമാനിച്ചതിൽ അമർഷം പ്രകടമാണ്. എൻഡിഎ സന്ദീപ് വാചസ്‌പതിയെ മാറ്റി എം വി ഗോപകുമാറിനെ ചെങ്ങന്നൂരിൽ നിശ്‌ചയിച്ചതിലും എതിർപ്പുകളുണ്ട്. സാധാരണക്കാരിലൊരാളായി ചെങ്ങന്നൂരിനൊപ്പം സുഖ– ദു:ഖങ്ങളിൽ പങ്കാളിയായി നിലകൊള്ളുന്ന സജി ചെറിയാൻ മണ്ഡലത്തിലെ ജനകീയനായ ഏക സ്ഥാനാർഥിയാണ്. തെരഞ്ഞെടുപ്പ് പര്യടനങ്ങളിലും റോഡ് ഷോകളിലും തുടങ്ങി വിവിധ പ്രചാരണ പരിപാടികളിലാകെ മണ്ഡലമൊന്നായി ഇളകി വരുന്ന കാഴ്‌ചയാണ് ചെങ്ങന്നൂരിലേത്.









0 comments