"ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ..." തെരഞ്ഞെടുപ്പിൽ ട്രെൻഡായി പാരഡി ഗാനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായി മാറിയിരിക്കുകയാണ് മുണ്ടക്കൈ ദുരന്തബാധിതർക്കെന്ന പേരിൽ കോൺഗ്രസ് നടത്തിയ കൊടിയ അഴിമതിക്കെതിരായ പാരഡിഗാനം. വൻതോതിൽ പണംപിരിച്ചിട്ടും ഒരു വീടും നിർമിച്ച് നൽകാതെ, മലയാളികളെയാകെ വഞ്ചിച്ച കോൺഗ്രസിനെതിരായ പ്രതിഷേധമാണ് വരികളിൽ.
"മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺഗ്രസിതല്ലേ,
വയനാട്ടിലെ വീടിനായി എന്ന് പറഞ്ഞ് പറ്റിച്ചെടുത്തൊരു പൈസയാണല്ലേ..
ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ..
നിങ്ങൾ പിരിച്ചതല്ലേ,
ഞങ്ങൾ മറന്നെന്ന് വിചാരിക്കല്ലേ.."
- എന്നിങ്ങനെ പോകുന്നു വരികൾ.
കുവൈത്തിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ കല കുവൈത്തിന്റെ അബ്ബാസിയ മേഖല പ്രവർത്തകരാണ് ഗാനത്തിന് പിന്നിൽ. അബ്ബാസിയ കെ യൂണിറ്റ് അംഗമായ സെബിൻ ആന്റണിയാണ് പാരഡിഗാനം രചിച്ചത്. കല കുവൈത്ത് അംഗങ്ങളടങ്ങിയ സംഘം ചേർന്നാണ് ഗാനം അവതരിപ്പിച്ചത്. സൗഹൃദ കൂടിച്ചേരലിനിടെ സ്വാഭാവികമായി ആലപിച്ച ഗാനം പിന്നീട് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വൈറലാകുകയായിരുന്നു.
പിന്നാലെ ഇൻസ്റ്റാഗ്രാം റീലുകളിലും എൽഡിഎഫിന്റെ റോഡ് ഷോകളിലും പാട്ട് ഇടംപിടിച്ചു. കലാശക്കൊട്ടിലും കേരളമാകെ ഈ ഗാനം തന്നെയാണ് ട്രെൻഡ് ആയിരിക്കുന്നത്.
ദുരന്തബാധിതർക്ക് 230 വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ 100 വീട്, രാഹുൽ ഗാന്ധിയുടെ 100 വീട്, യൂത്ത് കോൺഗ്രസിന്റെ 30 വീട് - എന്നിങ്ങനെയായിരുന്നു വാഗ്ദാനം. എന്നാൽ ഒരു വീട് പോലും ഇതുവരേയ്ക്കും യാഥാർത്ഥ്യമായില്ല.
ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയാണ് കോൺഗ്രസ് പണം പിരിച്ചത്. കോടികൾ പിരിച്ച് മുക്കിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുകണ്ട് ഒടുവിൽ മേപ്പാടി കുന്നന്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി. ഫെബ്രുവരി 26ന് ‘തറക്കല്ലിടൽ നാടകം’. ആദ്യം വീട് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിതന്നെ തറക്കല്ലിടാനെത്തി. ഒപ്പം വയനാട് എംപി പ്രിയങ്കയും. ഇരുവരും ചേർന്ന് ഇട്ട തറക്കല്ലുപോലും കാണാനില്ല.
230 വീട് വാഗ്‌ദാനംചെയ്‌ത് 50 വീടിനാണ് തറക്കല്ലിട്ടത്. അടുത്തദിവസം നിർമാണം ആരംഭിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രസംഗം. ചടങ്ങിനുമുന്പ് നിർമിക്കുന്ന വീടുകളുടേതെന്ന് പറഞ്ഞ് വ്യാജ വീഡിയോ പ്രദർശിപ്പിച്ചും കബളിപ്പിച്ചു. വീടിന്റെ രൂപരേഖപോലും തയ്യാറായിട്ടില്ല. തറക്കല്ലിട്ട സ്ഥലം നിലവിൽ ശൂന്യമാണ്. രഹുലിന്റെയും കോൺഗ്രസിന്റെയും ഗ്യാരന്റിയുടെ ബാക്കിപത്രമായി പന്തലിടാൻ ഉപയോഗിച്ച കല്ലുകൾ അവിടവിടെ കിടക്കുന്നുണ്ട്.










0 comments