മേജർ മഹാദേവനായി മോഹൻലാൽ വീണ്ടും; 'ഓപ്പറേഷൻ സിന്ദൂർ' സിനിമയാക്കാൻ മേജർ രവി

മോഹൻലാൽ മേജർ രവി
കൊച്ചി : മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ,1971 ബിയോണ്ട് ബോർഡേഴ്സ് എന്നിവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം 'ഓപ്പറേഷൻ സിന്ദൂർ'. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായ 'മേജർ മഹാദേവൻ' ഈ സിനിമയിലൂടെ തിരികെ എത്തുമെന്നും സംവിധായകൻ വ്യക്തമാക്കി.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രമുഖ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നതായി സൂചനകളുണ്ട്. മരക്കാർ,പേട്ട,ജനത ഗാരേജ് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച
എസ് തിരു ഛായാഗ്രഹണം നിർവഹിക്കും.
ഹിറ്റ് ചിത്രമായ 'അനിമലി'നായി സംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വരാണ് മ്യൂസിക് ഡയറക്ടറെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചരിത്ര പശ്ചാത്തലമായി 'ഓപ്പറേഷൻ സിന്ദൂർ'
രാജ്യത്തെ നടുക്കിയ ഭീകരാക്രമണവും,ഇന്ത്യയുടെ ശക്തമായ തിരിച്ചടിയുമാണ് സിനിമയുടെ പശ്ചാത്തലം. ഏപ്രിൽ 22ന് പഹല്‍ഗാമിലെ ബൈസരണ്‍ വാലിയിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരര്‍ വെടിയുതിർക്കുകയായിരുന്നു. 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ 'ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട്' ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഭീകരർക്ക് എതിരായി ഇന്ത്യ നൽകിയ മറുപടിയായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. മെയ് ഏഴ് അര്‍ധരാത്രി പാകിസ്ഥാനിലെ ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ പ്രത്യാക്രമണം നടത്തി. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനമുൾപ്പടെ തകർത്തു.
ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് നൂറിലധികം ഭീകരരെയാണ് വധിച്ചത്. വെടിനിര്‍ത്തല്‍ കരാറിലൂടെയാണ് ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്ക് അവസാനമായത്.











0 comments