രണ്ട് അപരിചിതരും, ഒരു ഫ്ലാറ്റും; മുംബൈയിലെ കുടിയേറ്റ സ്‌ത്രീകളുടെ കഥ പറഞ്ഞ് 'സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്'


വെബ് ഡെസ്ക്
Published on Dec 13, 2025, 03:00 PM | 1 min read
തിരുവനന്തപുരം: തിരക്കേറിയ മുംബൈ നഗരത്തിൽ, കുറിയേറി പാർക്കുന്ന, രണ്ട് വ്യത്യസ്ത സ്വഭാവമുള്ള സ്ത്രീകളുടെ കഥയാണ് അനുപർണ റോയ് സംവിധാനം ചെയ്ത 'സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്' സിനിമ. ഒരേ ഫ്ലാറ്റിൽ താമസിക്കുന്നുണ്ടെങ്കിലും തികച്ചും അപരിചിതരെപ്പോലെയാണവർ കഴിഞ്ഞു പോന്നിരുന്നത്. എന്നാൽ പതുക്കെ, അവർക്കുള്ളിലെ അകലം സൗഹൃദത്തിന് വഴിമാറുകയും പരസ്‌പര സഹകരണത്തിന്റെയും കരുതലിന്റെയും ബന്ധം ഉടലെടുക്കുന്നു.
വെനീസ് ചലച്ചിത്രമേളയിൽ ഒറിസോണ്ടി പുരസ്‍കാരം നേടിയ ചിത്രം, കഥാപാത്രങ്ങൾക്ക് വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങളെ, സൂക്ഷ്മവും മനോഹരവുമായ ക്യാമറ ആംഗിളുകളിലൂടെയും ഫ്രെയിമിങ്ങിലൂടെയും ദൃശ്യവൽക്കരിക്കുന്നു. പരസ്പരം താങ്ങായി മാറുന്ന രണ്ട് സ്ത്രീകൾക്കിടയിലെ സൗഹൃദത്തെയും ബന്ധത്തെയും കുറിച്ചാണ് സിനിമ പറയുന്നത്.

പ്ലോട്ട് ട്വിസ്റ്റുകളെയോ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളെയോ ആശ്രയിച്ചല്ല സിനിമ നീങ്ങുന്നത്. പകരം, അത് തികച്ചും വികാരങ്ങളിലൂടെയും ആഗ്രഹങ്ങളിലൂടെയും ഇടയിലുള്ള നൂലപ്പാലത്തിൽ കൂടെയാണ് സഞ്ചരിക്കുന്നത് ചിലപ്പോൾ അവ ഒത്തുപോയെന്നും ചിലപ്പോൾ പരസ്‌പര വിരുദ്ധമായിരിക്കുമെന്നും വരാം.
'പെൺകുട്ടികളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചുവിടുന്ന, സർക്കാർ വിദ്യാലയങ്ങളിൽ പുസ്തകങ്ങൾക്ക് പകരം റേഷൻ വിതരണം ചെയ്യുന്ന ഒരു ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്' അനുപർണ റോയ് പറഞ്ഞു. എന്റെ സുഹൃത്തായ ജുമയെ ഒരു സർക്കാർ പദ്ധതിയുടെ ഭാഗമായി പതിമൂന്നാം വയസ്സിൽ വിവാഹം കഴിപ്പിച്ചു അയച്ചതായിരുന്നു; പിന്നീട് അവളെക്കുറിച്ച് യാതൊരു വിവരവുമില്ലാതായി.
അനുപർണ റോയ് കലാഭവൻ തീയറ്ററിൽ സംസാരിക്കുന്നു
അവളുടെ ശൂന്യത എന്നിൽ മായാതെ അവശേഷിച്ചു. സ്ത്രീകളെ അദൃശ്യരാക്കാൻ ശ്രമിക്കുന്ന വ്യവസ്ഥിതികളെ പോരാടി ജയിക്കുന്നവരെക്കുറിച്ചുള്ള ഓർമ്മകളാണ് 'സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്' എന്ന സിനിമ . വിശ്രമമില്ലാതെ പായുന്ന ഒരു നഗരത്തിൽ ജീവിതങ്ങൾ നിശബ്ദമായി കൂട്ടിമുട്ടുന്ന രണ്ട് കുടിയേറ്റക്കാരുടെ കഥയാണിത്. മുൻവിധികളോ ആലങ്കാരികതയോ ഇല്ലാതെ സ്ത്രീജീവിതങ്ങളെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. അവഗണിക്കപ്പെട്ടവർക്കും സങ്കീർണ്ണമായ ജീവിതസാഹചര്യങ്ങളുള്ളവർക്കും നിശബ്ദമായി പോരാടുന്നവർക്കും വേണ്ടി ഒരു ആഖ്യാനതലം രൂപപ്പെടുത്തിയെടുക്കാനുള്ള എന്റെ എളിയ പരിശ്രമമാണിത്. സിനിമ പ്രദർശനത്തിന് ശേഷം കലാഭവൻ തീയറ്ററിൽ സംസാരിക്കുകയായിരുന്നു അനുപർണ റോയ്.










0 comments