'നീങ്ക മമ്മൂട്ടിയാ? ഫോളോ സെയ്'; തമിഴ്നാട്ടിൽ സിനിമ സംഘത്തിന് വഴികാട്ടിയായി പാണ്ഡ്യൻ
കൊച്ചി: തമിഴ്നാട്ടിൽ നടൻ മമ്മൂട്ടിക്ക് ലഭിച്ച അപൂർവ സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഷൂട്ടിങ്ങ് ആവശ്യത്തിന് കാരയ്ക്കുടിയിൽ എത്തി മടങ്ങുമ്പോൾ ഗൂഗിർ മാപ്പ് ചതിച്ച മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമ സംഘത്തിനാണ് തമിഴ്നാട് സ്വദേശി പാണ്ഡ്യൻ വഴികാട്ടിയായത്. നിർമാതാവ് ആന്റോ ജോസഫ് ആണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചത്.
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സംബന്ധിച്ച് തമിഴ്നാട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ജോർജ്, ഉണ്ണി, രമേഷ് പിഷാരടി എന്നിവർക്കൊപ്പം മമ്മൂട്ടി കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.
ഏറെ നേരമായതോടെ തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. ഡ്രൈവർ വണ്ടി തിരിച്ചു. നാളത്തെ എല്ലാ പ്ലാനുകളും പാളിയെന്ന് ഒപ്പമുണ്ടായിരുന്നവർ കരുതി. സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഒരു ചെറുപ്പക്കാരനോട് വഴി ചോദിച്ചു.
അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട്. അവയിൽ പലതും അവർ പോയ വഴികളായിരുന്നു. അപ്പോൾ അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ” പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്.... എന്നായി അയാൾ.
ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അവർക്ക് അയാൾ വഴി കാട്ടി. ഗൂഗിളിന് പോലും അറിയാത്ത വഴികളിലൂടെയാണ് അയാൾ അവരെ കൊണ്ടുപോയത്. “അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി... പാണ്ഡ്യനൊപ്പം ഒരു ചിത്രവുമെടുത്താണ് മമ്മൂട്ടി മടങ്ങിയത്.










0 comments