ad
Deshabhimani

ടൊറന്റോ മിഡ്നൈറ്റ് മാഡ്നസിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി ‘ഹാഫ്’

Half
വെബ് ഡെസ്ക്

Published on Sep 17, 2026, 03:10 PM | 3 min read

കൊച്ചി: മലയാള സിനിമകൾക്ക് ആഗോള വേദിയിൽ പുതിയ ഇടം കണ്ടെത്തി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’. റിലീസിന് മുന്നോടിയായി ലോകത്തെ പ്രമുഖ ചലച്ചിത്രമേളകളായ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, ഫന്റാസ്റ്റിക് ഫെസ്റ്റ്, ബിയോണ്ട് ഫെസ്റ്റ്, സിറ്റ്ജസ് – ഇന്റർനാഷണൽ ഫന്റാസ്റ്റിക് ചലച്ചിത്രമേള ഓഫ് കാറ്റലോണിയ എന്നിവയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് പ്രീമിയർ, ഇന്റർനാഷണൽ പ്രീമിയർ, വെസ്റ്റ് കോസ്റ്റ് പ്രീമിയർ, യൂറോപ്യൻ പ്രീമിയർ എന്നിങ്ങനെ നാല് പ്രധാന അന്താരാഷ്ട്ര വേദികളിലൂടെയാണ് ‘ഹാഫ്’ പ്രേക്ഷകരിലേക്ക് എത്തുന്നത്.


ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ് & പി കെ സജീവ് നിർമ്മിക്കുന്ന ‘ഹാഫി’ന്റെ വേൾഡ് പ്രീമിയർ 18ന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രശസ്തമായ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ നടക്കും. സെപ്റ്റംബർ 19, 20 തീയതികളിൽ ചിത്രത്തിന് അധിക പ്രദർശനങ്ങളുമുണ്ട്. മൂന്ന് പ്രദർശനങ്ങൾക്കുമുള്ള ടിക്കറ്റുകൾ വിറ്റുതീർന്നത് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പ്രേക്ഷകശ്രദ്ധയുടെ ശ്രദ്ധേയമായ സൂചനയാണ്. ഹൊറർ, ആക്ഷൻ, ത്രില്ലർ, ഫാന്റസി തുടങ്ങിയ വിഭാഗങ്ങളിലുള്ള സിനിമകൾക്ക് പ്രാധാന്യം നൽകുന്ന മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ‘ഹാഫി’നുണ്ട്.


ടൊറന്റോയിലെ വേൾഡ് പ്രീമിയറിന് പിന്നാലെ അമേരിക്കയിലെ ടെക്സസിലെ ഓസ്റ്റിനിൽ നടക്കുന്ന ഫന്റാസ്റ്റിക് ഫെസ്റ്റിലാണ് ചിത്രത്തിന്റെ ഇന്റർനാഷണൽ പ്രീമിയർ. സെപ്റ്റംബർ 19നും 22നും അലാമോ ഡ്രാഫ്റ്റ്ഹൗസ് സൗത്ത് ലാമറിലാണ് പ്രദർശനങ്ങൾ.


തുടർന്ന് ലോസ് ആഞ്ചലസിലെ പ്രശസ്തമായ ബിയോണ്ട് ഫെസ്റ്റിലാണ് ‘ഹാഫി’ന്റെ വെസ്റ്റ് കോസ്റ്റ് പ്രീമിയർ. സെപ്റ്റംബർ 23ന് എയ്റോ തിയേറ്ററിലാണ് പ്രദർശനം. അമേരിക്കയിലെ പ്രധാന ചലച്ചിത്രമേളകളിലൊന്നായ ബിയോണ്ട് ഫെസ്റ്റിലേക്കുള്ള ‘ഹാഫി’ന്റെ തിരഞ്ഞെടുപ്പ് മലയാള സിനിമയിലെ ആക്ഷൻ, ഹൊറർ വിഭാഗങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ശ്രദ്ധയെ അടയാളപ്പെടുത്തുന്നു.


‘ഹാഫി’ന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളാ യാത്രയുടെ അടുത്ത ഘട്ടം സ്പെയിനിലാണ്. സിറ്റ്ജസ് – ഇന്റർനാഷണൽ ഫന്റാസ്റ്റിക് ചലച്ചിത്രമേള ഓഫ് കാറ്റലോണിയയുടെ 2026 പതിപ്പിൽ സിറ്റ്ജസ് കളക്ഷൻ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വാംപയർ മിത്തോളജി, ആക്ഷൻ, ഹൊറർ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമേയത്തിന് ഏറെ അനുയോജ്യമായ വേദിയാണ് ലോകത്തെ പ്രധാന ഫന്റാസ്റ്റിക് ചലച്ചിത്രമേളകളിലൊന്നായ സിറ്റ്ജസ്. ചിത്രത്തിന്റെ യൂറോപ്യൻ പ്രീമിയറും ഇവിടെ നടക്കും.


മലയാള സിനിമയ്ക്കും സിറ്റ്ജസ് ചലച്ചിത്രമേളയ്ക്കുമിടയിൽ മുൻകാല സാന്നിധ്യമുണ്ട്. ഷാജി എൻ കരുണിന്റെ ‘പിറവി’ 1989ൽ നിർമ്മിക്കപ്പെട്ട മലയാള ചിത്രമായി സിറ്റ്ജസിന്റെ ഔദ്യോഗിക ആർക്കൈവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ‘ഹാഫി’ന്റെ സിറ്റ്ജസ് തിരഞ്ഞെടുപ്പ് മലയാള സിനിമയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളാ യാത്രയിലെ മറ്റൊരു പ്രധാന അധ്യായമായി മാറുകയാണ്. 2026ലെ ഔദ്യോഗിക പ്രഖ്യാപനത്തിൽ രണ്ട് ഹാഫ്-ബ്ലഡ് വാംപയർ ട്വിൻസ് നടത്തുന്ന പ്രതികാരത്തിന്റെ കഥയായാണ് ‘ഹാഫി’നെ പരിചയപ്പെടുത്തുന്നത്.


വാംപയർ മിത്തോളജി, റോഡ് ആക്ഷൻ, ഹൊറർ, പ്രതികാരം എന്നിവ സമന്വയിപ്പിക്കുന്ന ചിത്രമാണ് ‘ഹാഫ്’. വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, മലയാള സിനിമയിൽ നിന്ന് അന്താരാഷ്ട്ര പ്രേക്ഷകരിലേക്കുള്ള പുതിയൊരു യാത്രയ്ക്കാണ് ഒരുങ്ങുന്നത്.


പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാപ്പിനുവാണ് ഛായാഗ്രഹണം. മഹേഷ് ഭുവനേന്ദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് ശബ്ദസംവിധാനം. മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കുന്നത്. വെരി ട്രി യുലിസ്മാനാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്.


ശക്തമായ കഥാശൈലിക്കും വ്യത്യസ്തമായ സിനിമാ അനുഭവങ്ങൾക്കും കലാപരമായ മികവിനും പ്രാധാന്യം നൽകുന്ന ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിലാണ് ‘ഹാഫ്’ ഒരുങ്ങുന്നത്. ‘പ്രണയം’, ‘ഖൽബ്’, ‘ഗോളം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഉള്ളടക്കകേന്ദ്രിതവും കലാപരമായി മികവുറ്റതുമായ സിനിമകളോടുള്ള തങ്ങളുടെ സമീപനം നിർമ്മാണസ്ഥാപനം ഇതിനോടകം അടയാളപ്പെടുത്തിയിട്ടുണ്ട്.


പ്രേക്ഷകരെ ഒരേസമയം ചിന്തിപ്പിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥകൾക്ക് മുൻതൂക്കം നൽകുന്ന ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പുതിയ ആശയങ്ങളെയും സൃഷ്ടിപരമായ പ്രതിഭകളെയും പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഥയുടെ ആത്മാവിനും ദൃശ്യങ്ങളുടെ മികവിനും ഒരുപോലെ പ്രാധാന്യം നൽകുന്ന നിർമ്മാണ സമീപനമാണ് ഓരോ ചിത്രത്തിലും പിന്തുടരുന്നത്.


വേൾഡ് പ്രീമിയറിന് മുമ്പുതന്നെ നാല് പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഹാഫ്’, മലയാള സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ശ്രദ്ധേയമായ ചിത്രമായി മാറുകയാണ്. ടൊറന്റോയിൽ നിന്ന് ആരംഭിച്ച് അമേരിക്കയിലെ ഓസ്റ്റിനിലേക്കും ലോസ് ആഞ്ചലസിലേക്കും തുടർന്ന് സ്പെയിനിലെ സിറ്റ്ജസിലേക്കും നീളുന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളാ യാത്ര, മലയാള സിനിമയുടെ ആഗോള സാധ്യതകൾക്ക് പുതിയൊരു വേദി കൂടിയാണ് തുറക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home