ഇരുട്ട് എന്ന് മാറും? എവിടെനിന്ന് വൈദ്യുതി വാങ്ങും? ഒന്നിനും വ്യവസ്ഥയില്ല; അനങ്ങാപ്പാറയായി സർക്കാർ

തിരുവനന്തപുരം: കേരളം ആഴ്ചകളായി പവർകട്ടിൽ നട്ടംതിരിയുമ്പോഴും പ്രതിസന്ധി പരിഹരിക്കാൻ യാതൊരു ഇടപെടലും നടത്താതെ യുഡിഎഫ് സർക്കാർ. ചൂട് തുടരുന്നതിനാൽ വരുംദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം വർധിക്കും. വൈദ്യുതി എവിടെനിന്ന് കണ്ടെത്തും എന്നതിൽ പോലും മുഖ്യമന്ത്രി വി ഡി സതീശനോ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോ വ്യക്തതയില്ല.
നാഷണൽ തെർമൽ പവർ കോർപറേഷനിൽ (എൻടിപിസി) നിന്ന് വൈദ്യുതി വാങ്ങുമെന്നായിരുന്നു ആദ്യം സർക്കാർ പറഞ്ഞത്. എന്നാൽ കമീഷനടിക്കാൻ അവസരമില്ലെന്നുകണ്ട് ഈ നീക്കം സർക്കാർ ഉപേക്ഷിച്ചു. പിന്നീട് കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽനിന്ന് കുറഞ്ഞവിലയ്‌ക്ക് വൈദ്യുതി നൽകാമെന്ന് പറഞ്ഞിട്ടും സതീശൻ തയ്യാറായില്ല. കെ സി വേണുഗോപാൽ ഇടപെട്ടാൽ വൈദ്യുതി കിട്ടാൻ വഴിയൊരുങ്ങുമെന്ന് വേണുഗോപാൽ അനുകൂലികൾ പറയുന്നു. എന്നാൽ, വേണുഗോപാലിന്റെ സഹായംകൊണ്ട് വൈദ്യുതി വേണ്ടെന്നാണ് സതീശന്റെ നിലപാട്.
ഇപ്പോൾ ആണവനിലയങ്ങളിൽനിന്നുള്ള വൈദ്യുതി ലഭിക്കുമോയെന്നാണ് ശ്രമം. ഇതിനായി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം ഡൽഹിയിലെത്തി എൻപിസിഐഎൽ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും.
അടിയന്തര തീരുമാനങ്ങളെടുത്ത് പ്രശ്‌നം പരിഹരിക്കാൻ സണ്ണി ജോസഫിന് കഴിഞ്ഞില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി വകുപ്പിൽ പിടിമുറുക്കിയിട്ടുണ്ട്. മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രി ഉന്നതതല യോഗവും വിളിച്ചു. പക്ഷേ പ്രതിസന്ധി എന്ന് തീരുമെന്നോ എങ്ങനെ പരിഹരിക്കുമെന്നോ എന്നതിൽ സർക്കാരിന് ഉത്തരമില്ല.
കേരളത്തിലെമ്പാടും ഇപ്പോൾ മൂന്നും നാലും തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. വൈകിട്ട് 06.15 മുതൽ രാത്രി 12:45 വരെയാണ് പ്രഖ്യാപിത നിയന്ത്രണം. എന്നാല്‍ അതിനുശേഷവും പലയിടത്തും മുടങ്ങുന്നു. ഒന്നര മണിക്കൂർ എന്ന് പറഞ്ഞിട്ട് രണ്ട് മണിക്കൂറിലേറെയാണ് ഇരുട്ടിലാക്കുന്നത്.








0 comments