ചലച്ചിത്ര മേളകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കത്തിവച്ച് കേന്ദ്രം

തിരുവനന്തപുരം: ചലച്ചിത്ര മേളകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റം തുടർന്ന് കേന്ദ്ര സർക്കാർ. പതിനെട്ടാമത് ഐഡിഎസ്എഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്നെണ്ണം, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി നൽകാത്തത്. ഒരു മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.
സെൻസർ സർട്ടിഫിക്കറ്റില്ലാത്ത സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നതിനായി അക്കാദമി 347 സിനിമകളുടെ പട്ടിക കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 40 ചിത്രങ്ങളുടെ വിശദമായ സിനോപ്‌സിസും സ്‌ക്രീനറുകളും നൽകിയെങ്കിലും 31 എണ്ണത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആൻഡ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, ബേഡ്‌സ് ഓഫ് വാർ, ഔവർ ലാൻഡ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളും ഇതിൽപ്പെടും. തങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാമെങ്കിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്.
ഭിന്നസ്വരങ്ങളെയും വൈവിധ്യമായ സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഐഡിഎസ്എഫ്എഫ്കെയ്ക്ക നേരെ ഇപ്പോൾ നടക്കുന്നത്. സമാന രീതിയിൽ ചലച്ചിത്ര മേളകൾക്ക് നേരെ ബിജെപി സർക്കാർ മുമ്പും കടന്നാക്രമണം നടത്തിയിട്ടുണ്ട്. 30ാമത് ഐഎഫ്എഫ്കെയിൽ ലോക ക്ലാസിക്കുകളുൾപ്പെടെ 19 സിനിമകൾക്കാണ് പ്രദർശന അനുമതി നിഷേധിച്ചിരുന്നത്. അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്ന് 13 സിനിമകൾക്ക് പ്രദർശന അനുമതി ലഭിച്ചു. ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയ്ക്ക് വരെ അനുമതി നിഷേധിച്ചിരുന്നു. ജനപ്രിയ സംഗീതമായ ഹിപ്ഹോപ്പുമായി ബന്ധപ്പെട്ട സിനിമയുടെ പേര് ബീഫ് എന്നായതായിരുന്നു അനുമതി നിഷേധിക്കാനുള്ള കാരണം.









0 comments