കുട്ടികൾക്ക് നടുവിൽ ഋതുപർണയൊരു വേടനായി

മോറാഴ സൗത്ത് എഎൽപി സ്‌കൂളിലെത്തിയ ആടിവേടനും സഹായി അഖിലേഷ് പണിക്കറിനുമൊപ്പം കുട്ടികൾ
കണ്ണൂർ
ചുവന്ന ഉടുപ്പിട്ട് വരുന്ന തന്പാച്ചിയെ കണ്ടപ്പോൾ രണ്ടാംക്ലാസുകാരി ഇവാനിയ ആദ്യമൊന്നുപേടിച്ചു; അതിലൂടൊരു കുഞ്ഞുസങ്കടവും കണ്ണിലൂടെ ഒലിച്ചിറങ്ങി. പക്ഷേ, അടുത്തെത്തി തന്പാച്ചി കർക്കടകത്തിലെ ആധിയും വ്യാധിയുമകറ്റാനെത്തിയ ആടിവേടനാണെന്ന് അറിഞ്ഞതോടെ മിണ്ടിയും പറഞ്ഞു തുടങ്ങി അവർ വലിയ കൂട്ടായി. അങ്ങനെ മോറാഴ സൗത്ത് എഎൽപി സ്‌കൂളിലെ ഇവാനിയയുടെ പ്രിയപ്പെട്ട ചേച്ചിയായി ആടിവേടനായെത്തിയ ധർമശാല കേന്ദ്രിയ വിദ്യാലയത്തിലെ മൂന്നാംക്ലാസുകാരി എൽ ടി ഋതുപർണ. വ്യാഴാഴ്‌ച പകൽ മൂന്നിനാണ് ആടിവേടൻ സ്‌കൂളിന്റെ പടികടന്നെത്തിയത്. കുട്ടികളോടൊക്കെ വിശേഷം പങ്കിട്ടും അനുഗ്രഹംചൊരിഞ്ഞും സമയം ചെലവിട്ടാണ് ആടിവേടൻ സ്‌കൂളിൽനിന്ന് മടങ്ങിയത്. പ്രീ പ്രൈമറി മുതൽ അഞ്ചാംതരം വരെയുള്ള കുട്ടികൾ ആടിവേടനൊപ്പം സ്‌കൂൾ മുറ്റത്ത് അണിനിരന്നു. കഴിഞ്ഞ വർഷവും ഋതുപർണ ആടിവേടനായി സ്‌കൂളിലെ കൂട്ടുകാരെ കാണാനെത്തിയിരുന്നു. സഹായിയായി അഖിലേഷ് പണിക്കറും ഉണ്ടായി. ഇരുവരെയും സ്‌കൂളിലെ പ്രധാനാധ്യാപകൻ ഒ സി രാജേഷും സഹാധ്യാപകരും ചേർന്ന് വരവേറ്റു. അഞ്ചാംപീടികയിലെ ഗാനേഷിന്റെയും ബിൻസിയുടെയും മകളാണ് ഋതുപർണ.










0 comments