ഇന്ന് ദേശീയ സന്പാദ്യ ദിനം
സന്പാദ്യശീലത്തിന്റെ വളർത്തമ്മ ടി

ഗുരുവായൂര്‍
സന്പാദ്യശീലം ജനകീയമാക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ അരനൂറ്റാണ്ടുനീണ്ട ചരിത്രമുണ്ട് ഇൗ അമ്മയ്‌ക്ക്. സന്പാദ്യശീലം ജനകീയമാക്കാൻ കാൽനടയായി സഞ്ചരിച്ച് ജീവിതം നയിച്ച ശ്രീമതിയമ്മ 76–-ാം വയസിലും ആർഡി ഏജന്റായി തൊഴിൽ തുടരുകയാണ്. 1974ലാണ് കാവീട് സൗത്ത് കണ്ടമ്പുള്ളി ശ്രീമതി രാമകൃഷ്ണൻ ചാവക്കാട് പോസ്റ്റോഫീസിലെ ദേശീയ സമ്പാദ്യപദ്ധതി(ആര്‍ഡി) ഏജന്റായി പ്രവര്‍ത്തനം ആരംഭിച്ചത്. പുന്നയൂര്‍ പഞ്ചായത്തിലെ ഏടക്കഴിയൂര്‍, കുരഞ്ഞീയൂര്‍, പുന്നയൂര്‍, അകലാട്, മന്ദലാംകുന്ന് മേഖലകളിൽ സന്പാദ്യദൗത്യവുമായി സഞ്ചരിച്ചു. ഏതാണ്ട് 20 ഓളം കിലോമീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചാരിച്ചാണ് പുതിയ ആളുകളെ കണ്ടെത്തിയിരുന്നതും അടക്കേണ്ട സംഖ്യ ശേഖരിച്ചിരുന്നതും. വിവാഹശേഷം മറ്റുവരുമാനമൊന്നുമില്ലാതിരുന്നതോടെയാണ് ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത്. മറ്റൊരാള്‍ ഏജന്‍സി വേണ്ടെന്ന് വച്ചപ്പോള്‍ പകരം അതേറ്റടുക്കുകയായിരുന്നു. പുന്നയൂര്‍ പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലൂടെ തനിച്ചുള്ളയാത്രകള്‍ പേടിപ്പെടുത്തുന്നതായിരുന്നുവെന്ന് ശ്രീമതിയമ്മ ഓർക്കുന്നു. വിദ്യഭ്യാസരംഗത്ത് കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിലുണ്ടായ വളര്‍ച്ച സാമ്പത്തികമായ മേന്മയിലേക്കും സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാനും ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്കായി. വിജനമായ സ്ഥലങ്ങളിലൂടെ സഞ്ചാരത്തിനിടെ തന്നെ ഓരാള്‍ പിന്തുടരുന്നത് കണ്ട് ഭയന്ന് കുരഞ്ഞിയൂര്‍ ആലാപാലം മേഖലയില്‍ ഞാറുനടകുയായിരുന്ന സ്ത്രീകളുടെ അടുത്തേക്കോടിയതും അന്ന് തന്നെ അവരില്‍ പത്തോളം പേരെ ദേശീയ സമ്പാദ്യപദ്ധതിയില്‍ ചേര്‍ത്തതുമടക്കം നിരവധി അനുഭവങ്ങളാണ് ശ്രീമതിക്ക് പറയാനുള്ളത്. ഇപ്പോള്‍ 75–ാം വയസ്സില്‍ ശാരീരിക അവശതകള്‍ അലട്ടുന്നുണ്ടെങ്കിലും അടുത്തുള്ള പ്രദേശങ്ങളില്‍ സമ്പാദ്യപദ്ധതി തുക ശേഖരിക്കാനായി പോകുന്നുണ്ട്. മണത്തല സ്വദേശിയായിരുന്നു ഇവരുടെ അച്ഛന്‍. അമ്മ പുന്നയൂര്‍ക്കുളം ചെറായി സ്വദേശിനിയും. അച്ഛന്‍ മരണമടഞ്ഞതോടെ അമ്മ കല്യാണി കോഴിക്കോട് പപ്പട കമ്പനി നടത്തിയിരുന്ന തന്റെ അമ്മാവന്മാരുടെ അടുത്തേക്ക് ഒന്നരവയസ്സുമാത്രമുള്ള ശ്രീമതിയേയും സഹോദരിമാരെയും കൂട്ടി പോയി. തുടര്‍ന്നുള്ള കാലം കോഴിക്കോടായിരുന്നു ജീവിതം. പ്രീഡിഗ്രി പഠനകാലത്ത് വിവാഹം കഴിഞ്ഞതോടെ കാവീടെത്തി. തുടര്‍ന്നായിരുന്ന ദേശീയ സമ്പാദ്യപദ്ധതിപ്രവര്‍ത്തനങ്ങള്‍. ബിജി, ബിനി, പരേതനായ ബിജു എന്നിവരാണ് ശ്രീമതിയുടെ മക്കള്‍. ഭര്‍ത്താവ് രാമകൃഷ്ണന്‍ നേരത്തെ മരിച്ചു.









0 comments