രുദ്രാക്ഷ ചരിത്രം തേടി ഒരു യാത്ര

കൊടകര
നേപ്പാൾ അരുൺവാലി ഇനത്തിൽപ്പെട്ട അത്യപൂർവ ഇനമായ ഒരുമുഖം രുദ്രാക്ഷം തന്റെ കൈയ്യിൽ മാത്രമാണ് ഉള്ളതെന്ന നേപ്പാൾ മഹാരാജാവിന്റെ അവകാശവാദം പൊളിച്ചുകൊടുത്ത് വല്ലക്കുന്ന് സ്വദേശി ഡോ. കിരൺ വിശ്വനാഥൻ (37). ചാലക്കുടിയിൽനിന്ന് ലഭിച്ച ഒരുമുഖം രുദ്രാക്ഷം ഇതിനായി കേന്ദ്ര സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കിരൺ അയച്ചു കൊടുത്തു. മീററ്റിലെ ശോഭിത് സർവകലാശാലയിൽനിന്ന് ഇൗ വർഷമാണ് കിരൺ രുദ്രാക്ഷത്തെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300ലേറെ വൃക്ഷങ്ങളിൽ നിന്നും സംഭരിച്ച 30000 ത്തിലേറെ രുദ്രാക്ഷ മുത്തുകളുണ്ട് കിരണിന്റെ ശേഖരത്തിൽ. നാലു വിഭാഗത്തിൽപ്പെട്ട 14 തരത്തിലുള്ളവ ഇക്കൂട്ടത്തിലുണ്ട്. 2015 ൽ കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ വഴിയോര കച്ചവടക്കാരിൽനിന്നും വാങ്ങിയ ഏതാനും രുദ്രാക്ഷങ്ങളാണ് പഠനത്തിന് കിരണിന് പ്രചോദനമായി മാറിയത്. ആത്മീയാവശ്യങ്ങൾക്കും ആയുർവേദ മരുന്നായും ഉപയോഗിക്കുന്ന രുദ്രാക്ഷത്തിന്റെ വിശദാംശങ്ങൾ തേടിയുള്ള യാത്രയുടെ തുടക്കമായിരു അത്. ഡോക്റ്ററേറ്റ്, ഗിന്നസ് റെക്കോഡ് പുസ്തകം, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ പേര് വന്നു. ജില്ലാ പഞ്ചായത്തംഗവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ പി കെ ഡേവിസ്, പഞ്ചായത്തംഗം അംഗം മേരി ഐസക്, സിപിഐ എം ആളൂർ നോർത്ത് ലോക്കൽ സെക്രട്ടറി ഐ എൻ ബാബു, ജയ്മോൻ വർഗീസ്, ടി വി ഷാജു, രവി വല്ലക്കുന്ന്, ഫ്രാങ്കോ ആലുക്കൽ എന്നിവർ കിരണിനെ വീട്ടിലെത്തി അനുമോദിച്ചു. ആളൂർ പഞ്ചായത്തിൽ വല്ലക്കുന്ന് കളിപറമ്പിൽ വീട്ടിൽ വിശ്വനാഥന്റെയും കൃഷ്ണകുമാരിയുടെയും മകനായ കിരൺ ശോഭിത് യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ചറർ ആണ്. ഭാര്യ അഞ്ജലി മാള ബ്ലോക്ക് പഞ്ചായത്തിൽ അസി. എൻജിനിയർ ആണ്. മകൾ: അതിഥി.









0 comments