ചെറുവിരലനക്കാതെ വനംവകുപ്പ്
കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടം ചവിട്ടിമെതിക്കുന്നു

വാളറ കമ്പിലൈൻ മേഖലയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം
അടിമാലി
ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വ്യാപകന നാശം വിതച്ച് കാട്ടാനക്കൂട്ടം. വാളറ, ഒഴുവത്തടം, കമ്പിലൈൻ ഭാഗങ്ങളില്‍ ദിവസങ്ങളായി കാട്ടാന ശല്യം അതിരൂക്ഷമാണ്. പ്രദേശത്തെ 20ലേറെ കർഷകരുടെ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകള്‍ വിളകള്‍ ചവിട്ടിമെതിക്കുകയാണ്. വലിയ നാശനഷ്‍ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. മാമലക്കണ്ടം, പരിശക്കല്ല് എന്നീ ഭാഗങ്ങളിൽനിന്നാണ് ആനകൾ കൂട്ടത്തോടെ രാത്രിയും പകലും ഈ പ്രദേശത്തേക്ക് ഇറങ്ങുന്നത്. രാപകലില്ലാതെ കാട്ടാനകള്‍ പ്രദേശത്ത് വിഹരിക്കുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. കർഷകരായ പികെ മാത്യൂസ് പാറേക്കാട്ടിൽ, സൈനുദ്ദീൻ കുഴുപ്പിനായി, എൽദോസ് ചേലാട്ട്, ടി ജെ പോൾ തോപ്പിക്കുടിയിൽ എന്നിവരുള്‍പ്പെടെയുള്ള കർഷകരുടെ കൃഷിയിടത്തിലാണ് നാശനഷ്ടങ്ങൾ. തെങ്ങ്, കവുങ്ങ്, കശുമാവ്, മാവ്, പ്ലാവ്, വാഴ, കുരുമുളക് തുടങ്ങിയവയെല്ലാം ആനക്കൂട്ടം നശിപ്പിച്ചു. പകലും ആനകൾ കൃഷിയിടങ്ങളിൽ തമ്പടിക്കുന്നത് മൂലം കർഷകർക്ക് പുറത്തിറങ്ങാനോ കൃഷിപ്പണികൾ ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്. നിരന്തരമായി ഉണ്ടാകുന്ന ഈ വന്യജീവി ആക്രമണത്തിന് ശാശ്വതമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പൂർണമായും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയോര കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ആനകളെ തുരത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും നാശനഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.










0 comments