സത്രം എയർസ്‌ട്രിപ്പ്
തട്ടിപ്പല്ല; പറന്നിറങ്ങി വിമാനം

സത്രം എയർ സ്ട്രിപ്പ
കെ എ അബ്ദുൾ റസാഖ്
Published on Mar 28, 2026, 12:15 AM | 2 min read
വണ്ടിപ്പെരിയാർ
എൽഡിഎഫ് സർക്കാർ പീരുമേട്ടിൽ എയർ സ്ട്രിപ്പ് ആരംഭിക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ തട്ടിപ്പാണെന്നായിരുന്നു ആദ്യം പ്രചാരണം. ജനങ്ങളും ഇത് ഏറെ സംശയത്തോടെ കൂടിയാണ് കണ്ടത്. ഉമ്മൻചാണ്ടി സർക്കാർ തേക്കടിയിൽ സീപ്ലെയിൻ ഇറക്കുമെന്ന് പ്രഖ്യാപിച്ച പോലെ മറ്റൊരു തട്ടിപ്പ് ആയിരിക്കും ഇതാണെന്നാണ് പൊതുസമൂഹവും വിചാരിച്ചത്. എന്നാൽ പ്രഖ്യാപനത്തിൽ ഒതുങ്ങാതെ നടപ്പിലാക്കി കാണിച്ചുകൊടുക്കുകയായിരുന്നു എൽഡിഎഫ്. കുന്നുകൾ നിറഞ്ഞ ഹൈറേഞ്ചിൽ ചെറുവിമാനത്തിന് പറന്നിറങ്ങാനും ഇതിനുള്ള പരിശീലന കേന്ദ്രവും യാഥാർഥ്യമാകുമെന്ന് ഒരുപക്ഷേ ആരും ചിന്തിച്ചിട്ടുണ്ടാവില്ല. എൽഡിഎഫ് സർക്കാർ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഒരിക്കലും നടക്കാത്തതെന്ന ചിന്തയായിരിക്കണം ആളുകളിൽ ഉണ്ടായിരിക്കുക. എയർ സ്ട്രിപ്പ് കേവലം വാഗ്ദാനമല്ലെന്ന് സർക്കാർ തെളിയിച്ചു. നിർമാണതുടക്കം മുതൽ പല പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും ഇതെല്ലാം തരണം ചെയ്ത് പദ്ധതി വിജയത്തിലെത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇതോടെ സത്രം എയർ സ്ട്രിപ്പിലൂടെ ഇടുക്കിയുടെ ആകാശസ്വപ്‌നങ്ങൾ യാഥാർഥ്യമായി. സത്രം എയർ സ്‌ട്രിപ്പിൽ ചെറുവിമാനത്തിന് പിന്നാലെ വിജയകരമായി 2023 സെപ്തംബർ 21ന് ഹെലികോപ്റ്ററും ഇറക്കി. ദുരന്തഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എയര്‍സ്ട്രിപ്പ് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു വ്യോമസേനയുടെ ഹെലികോപ്ടർ ഇറക്കി പരിശോധന നടത്തിയത്. ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സത്രം എയർസ്ട്രിപ്പ് പ്രയോജനപ്പെടുത്താൻ സഹായിക്കണമെന്ന് ജില്ലാ ഭരണം എൻസിസിക്കും സർക്കാരിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സാധ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എയർഫോഴ്സിന്റെ ഹെലികോപ്ടർ സത്രം എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്തത്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വ്യോമസേനയുടെ സഹായത്തോടെ അതിവേഗം ദുരന്തനിവാരണ സേനാഅംഗങ്ങളെ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായാണ് വണ്ടിപ്പെരിയാർ സത്രത്തിൽ എയർ സ്ട്രിപ്പ് നിർമിച്ചത്. 2022 ഡിസംബർ ഒന്നിന് ഇവിടെ ചെറുവിമാനം വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിനിടയിൽ പലപ്പോഴായി നടത്തിയ പരാജയ പരീക്ഷണത്തിന് ഒടുവിലാണ് 2022 ഡിസംബറിൽ ചെറുവിമാനം ഇറക്കിയത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്‌ട്രിപ്പിന്റെ നിർമാണ ജോലികൾ ദ്രുതഗതിയിൽ പൂർത്തീകരിച്ചത്. 650 മീറ്റർ റൺവേനീളമുള്ള റൺവേയുടെ, നാലു ചെറുവിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗർ, താമസ സൗകര്യം ഉൾപ്പെടെ 50 വിദ്യാർഥികൾക്കുള്ള പരിശീലന സൗകര്യവും പൂർത്തിയായി. എയർഫോഴ്‌സ് വിമാനങ്ങളെയും വലിയ ഹെലികോപ്‌ടറുകളെയും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും.










0 comments