സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
മകരവിളക്ക്: ജില്ല സജ്ജം

ഇടുക്കി
ശബരിമല മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. തീര്‍ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ 1500 ല്‍ അധികം പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗതനിയന്ത്രണം, അടിയന്തര സേവനം, ശുചിത്വം, ആരോഗ്യ സൗകര്യങ്ങള്‍, കുടിവെള്ളം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കി. ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ കുമളി, കമ്പംമെട്ട് പാതകളില്‍ ഓരോ ജങ്ഷനിലും കൂടുതല്‍ പൊലീസ് സേനാംഗങ്ങളെ നിയോഗിക്കും. പുല്ലുമേട് ഭാഗത്ത് അപകടകരമായ സ്ഥലങ്ങളില്‍ തീർഥാടക സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. റവന്യു വകുപ്പിന്റെ സഹകരണത്തോടെ അക്‌സ ലൈറ്റുകള്‍ സ്ഥാപിക്കും. കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. കാനന പാതയില്‍ ഓരോ കിലോമീറ്ററിലും പോയിന്റ് ഡ്യൂട്ടിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പുല്ലുമേട്, കോഴിക്കാനം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയ്‌ക്കായി എലിഫന്റ് സ്‌ക്വാഡിനെ സജ്ജമാക്കിയിട്ടുണ്ട്.
അപകടസാധ്യത മേഖലകളിൽ ബാരിക്കേഡ്
അപകടകരമായ സ്ഥലങ്ങളില്‍ ഉറപ്പുള്ള ബാരിക്കേഡ് സ്ഥാപിക്കും. സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം, ശുചിമുറി സൗകര്യം എന്നിവ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. കുമളി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കും. സുഗമമായ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും എന്‍എച്ച് പൊതുമരാമത്ത് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. മകരവിളക്ക് ദിവസം കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ ആറു മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകം മെഡിക്കല്‍ ടീം സജ്ജീകരിച്ചിട്ടുണ്ട്.
വാഹന പാർക്കിങ്
മകരവിളക്ക് ഡ്യൂട്ടിക്ക് എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം ഉറപ്പാക്കി. സുഗമമായ ദര്‍ശനത്തിന് തീര്‍ഥാടകര്‍ സേനാംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.










0 comments