മണ്ഡലം മകരവിളക്ക് തീര്‍ഥാടനം
സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തി

സത്രത്തിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നു
കുമളി
ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തി ജില്ലാകൂടം. തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സത്രം, പുല്ലുമേട് പരമ്പരാഗത കാനന പാതകളിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ എഡിഎം ഡോ. ഷൈജു പി ജേക്കബിന്റെ നേതൃത്വത്തിൽ റവന്യു, പൊലീസ്, വനം, ആരോഗ്യം, അഗ്നിരക്ഷ തുടങ്ങിയ വകുപ്പ് തല ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. പ്രധാന ഇടത്താവളമായ സത്രത്തിൽ നിലവിൽ ദേവസ്വം ബോർഡിന്റെ ഡ്യൂട്ടിക്കെത്തുന്ന പൊലീസിന് താമസത്തിനും വിർച്ച്വൽ ക്യുവിനും തീർഥാടകർക്ക് വിരിവക്കാനുമുള്ള ഷെഡുകളുടെ പണികള്‍ പൂര്‍ത്തിയാക്കി. കുടിവെള്ള സൗകര്യങ്ങൾ ഉൾപ്പെടെ സത്രത്തിൽ ദേവസ്വം ബോർഡ് ഒരുക്കും. സീതക്കുളം, പുല്ലുമേട്, ഉപ്പുപാറ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. പുല്ലമേട്ടിൽ വനംവകുപ്പിന്റെ ലഘു ഭക്ഷണശാല, ആരോഗ്യവകുപ്പിന് വേണ്ട ഷെഡുകൾ എന്നിവയുടെ നിർമാണം പൂർത്തിയായിവരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി ടി എ യൂനുസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോബിൻ ജി ജോസഫ്, ആരോഗ്യ വിഭാഗം നോഡൽ ഓഫീസർ ഡോക്ടർ ശരത്ത് ജി റാവു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. വിലയിരുത്തലുകള്‍ സംബന്ധിച്ച് എഡിഎം കലക്ടർക്ക് റിപ്പോർട്ടും നൽകും.










0 comments