നെടുങ്കണ്ടം ഇരട്ടക്കൊലപാതകം
മൃതദേഹങ്ങളിൽ കുമ്മായം വിതറി

പ്രതി സജിയെ നാട്ടുകാർ കടത്തിണ്ണയിൽനിന്ന് പിടികൂടിയപ്പോൾ

സ്വന്തം ലേഖകൻ
Published on Apr 29, 2026, 12:15 AM | 2 min read
നെടുങ്കണ്ടം
പച്ചടി പൊന്നൂട്ടിയിൽ മേരിയെയും മൂത്തമകൻ റജിയെയും കൊലപ്പെടുത്തിയ ഇളയമകൻ സജി തെളിവ് നശിപ്പിക്കാനും ശ്രമംനടത്തി. കൊലപാതകം നടത്തിയ കിടപ്പുമുറിയിൽ ലോഷൻ ഒഴിച്ച്‌കഴുകി വൃത്തിയാക്കി. മൃതദേഹങ്ങൾ വേഗത്തിൽ അഴുകുന്നതിനും ദുർഗന്ധം വരാതിരിയ്ക്കുന്നതിനുമായി ഇയാൾ കുഴിയിൽ കുമ്മായം വിതറിയിരുന്നു. ഏപ്രിൽ ഒന്പതിന് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. പിറ്റേദിവസം ശരീരത്തിലുണ്ടായ മുറിവുകൾ കുളിമുറിയിൽ വീണതാണെന്നാണ് പ്രതി പറഞ്ഞിരുന്നത്. മൈക്ക് ഓപ്പറേറ്ററായ റജി എവിടെയെന്ന് നാട്ടുകാർ അന്വേഷിക്കുന്പോൾബന്ധുവീട്ടിൽ ജോലിക്കുപോയി. പക്ഷാഘാതമുള്ള അമ്മയുമായി തേനിക്ക് ചികിത്സയ്‌ക്ക്‌പോയി തുടങ്ങി പരസ്‌പരവിരുദ്ധമായാണ് പറഞ്ഞിരുന്നത്.സഹോദരിയും മറ്റ് ബന്ധുക്കളും വീട്ടിലേക്ക് എത്തുന്നത് റജിയും സജിയും തടഞ്ഞിരുന്നു.
ദുരൂഹതകൾക്ക് മറ ‘വിവാഹം’
പ്രതി സജി വിവാഹം കഴിയ്ക്കാൻ ആഗ്രഹിച്ചിരുന്നു. സ്വത്ത് നഷ്ടപ്പെടുമെന്ന് കരുതി റജി ഇതിന് എതിരായിരുന്നു. സജിയുടെ അച്ഛൻ മാത്യൂ അല്ലെന്നും റജി അധിക്ഷേപിച്ചിരുന്നു. സഹോദരന്മാർ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. കഴിഞ്ഞയിടെ തന്റെ വിവാഹത്തിന് 500 പേർ പങ്കെടുക്കുമെന്ന് പറഞ്ഞ് നാട്ടുകാരെ സജി ക്ഷണിച്ചിരുന്നു. പിന്നീട് വിവാഹം മുടങ്ങിയതായും അറിയിച്ചു. എന്നാൽ, ബന്ധുക്കളോട് അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരു വിവാഹനിശ്ചയം നടന്നിട്ടില്ല.
ഡ്രോണും ഡോഗ് സ്‌ക്വാഡും, വിടാതെ പൊലീസ്
നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തിലെ പ്രതി സജിയെ പിടികൂടാൻ ഡ്രോൺ പറത്തിയും ഡോഗ് സ്‌ക്വാഡിനെ രംഗത്തിറക്കിയും പൊലീസ് നടത്തിയ ശ്രമം ഫലംകണ്ടു. സഹോദരി സിനിയുടെ പരാതിയിൽ അന്വേഷിക്കാനെത്തിയ പൊലീസിനെ കണ്ട് ഞായറാഴ്‌ച സജി ബാഗുമായി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ സജിയുടെ ബാഗ് സമീപ പ്രദേശത്തുനിന്ന് കിട്ടി. ഇയാൾ അധിക ദൂരം പോകാൻ ഇടയില്ലെന്ന് മനസിലാക്കിയ പൊലീസ് പ്രദേശത്തെ കാർഷിക മേഖലകൾ കേന്ദ്രീകരിച്ചു തെരച്ചിൽ നടത്തുകയായിരുന്നു. കൃത്യം നടന്ന വീടിന് സമീപത്തെ കൃഷിയിടങ്ങളും പുൽമേടുകളും കേന്ദ്രീകരിച്ചു ചൊവ്വ രാവിലെ മുതൽ തെരച്ചിലിലായിരുന്നു.
‘തെറ്റ് പറ്റിയെന്നു പ്രതി
രണ്ടുദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ അവശനിലയിലായ സജി ഒളിയിടത്തിൽ നിന്നിറങ്ങിയത് ഗത്യന്തരമില്ലാതെയാണ്. സമീപത്തെ കടയിലേയ്ക് എത്തി. തനിക്ക് തെറ്റുപറ്റി, എന്തുവേണമെങ്കിലും ചെയ്‌തോയെന്ന് നാട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പിടികൂടി. കൈ പിന്നോട്ടാക്കി തോർത്തിന് ബന്ധിച്ചു. പകൽ 12ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യൂവിന്റെ നേതൃത്വത്തിൽ പഴുതുകളില്ലാത്ത അന്വേഷണം ഫലിച്ചു.










0 comments