ad
Deshabhimani

തോരാതെ

deviyar

ദേവിയാർപുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 03, 2026, 12:30 AM | 1 min read

ഇടുക്കി

ദുരിതപ്പെയ്‍ത്തിന് ശേഷം മഴയ്‍ക്ക് നേരിയ ശമനം. ഞായര്‍ പുലര്‍ച്ചെ ആറുവരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ ശരാശരി 71.29 മില്ലിമീറ്റര്‍ മഴയാണ് പെയ്‍തത്. തലേന്ന് ഇത് 143.24 മില്ലിമീറ്ററായിരുന്നു. മഴയുടെ അളവില്‍ പകുതിയോളം കുറവുണ്ട്. ദേവികുളത്താണ് കൂടുതല്‍, 99.4 മില്ലിമീറ്റര്‍. കുറവ് ഉടുമ്പൻചോലയിലും, 33 മില്ലിമീറ്റര്‍. ശനി പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായ തൊടുപുഴ താലൂക്കില്‍ 57.8, പലയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായ പീരുമേട് താലൂക്കില്‍ 85.66, ഇടുക്കിയില്‍ 80.60 മില്ലീമീറ്ററുമാണ് പെയ്‍തത്. ഞായര്‍ ഉച്ചവരെ മഴ മാറിനിന്നെങ്കില്‍ ശേഷം ഇടവിട്ട് പെരുമഴ പെയ്‍തു. ജില്ലയില്‍ ഞായറാഴ്‍ച ഓറഞ്ച് അലര്‍ട്ടായിരുന്നു. തിങ്കളാഴ്‍ച നിലവില്‍ മഞ്ഞ അലര്‍ട്ടും അടുത്ത മൂന്ന് ദിവസത്തേക്ക് പച്ച അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ അല്‍പ്പം ശമിച്ചതോടെ ക്യാമ്പുകളിലേക്ക് മാറ്റിയവരില്‍ ചിലര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

13 ക്യാമ്പുകള്‍

ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 187 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 73 പുരുഷന്മാരും 81 സ്ത്രീകളും 33 കുട്ടികളുമാണുള്ളത്. തൊടുപുഴ താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 116 പേരുണ്ട്. ഇടുക്കി താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 26 പേര്‍. പീരുമേട് താലൂക്കിലെ രണ്ട് ക്യാമ്പുകളില്‍ 20 പേരും ദേവികുളത്ത് ഒരു ക്യാമ്പില്‍ 17 പേരുമുണ്ട്. ഉടുമ്പൻചോല താലൂക്കില്‍ ഒരു ക്യാമ്പില്‍ എട്ടുപേരുമാണുള്ളത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home