പാരാഗ്ലൈഡറിൽ പറന്ന് സലിംകുമാർ

എൽഡിഎഫ് സ്ഥാനാർഥി കെ സലിംകുമാർ പാരാഗ്ലൈഡറിൽ കയറിയപ്പോൾ
പീരുമേട്
ആകാശങ്ങൾക്ക്മീതെ പാരാഗ്ലൈഡറിൽ സാഹസിക യാത്ര നടത്തി കെ സലിംകുമാർ. വാഗമൺ മലനിരകൾക്കു മുകളിലൂ്യാണ് എൽഡിഎഫ് പീരുമേട് മണ്ഡലം സ്ഥാനാർഥി കെ സലിം കുമാർ പറന്നത്. എൽഡിഎഫ് സർക്കാർ വാഗമണ്ണിൽ നടപ്പിലാക്കിയ സാഹസിക വിനോദ സഞ്ചാരത്തിന് കരുത്തേകുന്നതായിരുന്നു സലിംകുമാറിന്റെ സാഹസിക പറക്കൽ. തിങ്കൾ പകൽ നാലോടെ ആയിരുന്നു സലിംകുമാർ ഇവിടെ വോട്ടഭ്യർഥിച്ച് മുൻ എംഎൽഎ ബിജിമോൾക്കൊപ്പം എത്തിയത്. പറന്നു നടക്കുന്ന ഗൈഡറുകളെ കൗതുകത്തോടു നോക്കിനിന്ന സ്ഥാനാഥിയോട് ഗ്ലൈഡറിൽ കയറാൻ ധൈര്യമുണ്ടോ എന്ന ബിജിമോളുടെ വെല്ലുവിളി സലിം കുമാർ ഏറ്റെടുത്തതോടെ ചുറ്റും കൂടിയവരും കൈയ്യടിച്ച് പ്രോത്സാഹനം നൽകി. തുടർന്ന് ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ചെത്തിയ സലിംകുമാർ പ്രധാന പൈലറ്റും ഗ്ലൈഡർ സഹായികളിലൊരാളുമായ ഹരി കോലാഹലമേടിനൊപ്പം 3500 അടി ഉയരത്തിൽ 20 മിനിറ്റു നേരം ആകാശവിതാനത്തിലൂടെ പറന്നു. പറന്നുയരുന്നിടത്തുതന്നെ തിരികെ ഇറങ്ങുവാൻ കഴിയുന്ന ഏഷ്യാ വൻകരയിലെ ഏക ഇടമാണ് ഇവിടം. ടൂറിസം പ്രൊമോഷൻ കൗൺസിലും(ഡിടിപിസി ) ഫ്ലൈ വാഗമൺ ക്ലബ്ബും ചേർന്നാണിവിടെ ഗ്ലൈഡർ പറത്തൽ നടത്തുന്നത്. മുമ്പ് വർഷത്തിൽ ഏതാനും മാസം മാത്രം വിദേശ ഗ്ലൈഡർമാരുടെ സഹായത്തോടുകൂടിയാണ് ഇവിടെ ഗ്ലൈഡർ പറത്തിയിരുന്നത്. സാഹസിക വിനോദ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് പ്രാദേശിക ഗ്ലൈഡർമാരെ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ഏലപ്പാറ പഞ്ചായത്തിലെ കോലാഹലമേട് സ്വദേശികളായ ഹരി, മിധുൻ ഗോപി, അരുൺ കുമാർ, സി വി വിനോദ് എന്നിവരെ വിദേശത്തും, ഇന്ത്യയിൽ പൂനൈ, ഹിമാചൽ എന്നിവിടങ്ങളിലേക്കുമയച്ച് പരിശീലനം നൽകി. ഇവരെര നിയമിച്ചതോടുകൂടി 365 ദിവസവും സ്ഥലപരിചയമുളള പ്രാദേശിക പൈലറ്റുമാർക്കൊപ്പം പറക്കാം.










0 comments