വോട്ടെണ്ണല്‍ 10 കേന്ദ്രങ്ങളിൽ
സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി

ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സജ്ജമാക്കിയ മീഡിയ സെന്റർ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സന്ദർശിച്ചപ്പോൾ. എഡിഎം ഷൈജു പി ജേക്കബ് സമീപം
ഇടുക്കി
ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. രാവിലെ ഏഴിന് അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ സ്‌ട്രോങ് റൂമുകള്‍ തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ കൗണ്ടിങ് ഹാളിലെത്തിക്കും. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. പഞ്ചായത്തുകളിലെ പോളിങ് ബൂത്തുകളുടെ എണ്ണം അനുസരിച്ചാണ് വോട്ട് എണ്ണുന്നതിനുള്ള ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ പഞ്ചായത്തിന്റെയും ഒന്നാം നമ്പര്‍ വാര്‍ഡ് മുതലാണ് എണ്ണി തുടങ്ങുക. ഒരു ടേബിളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു അസിസ്റ്റന്റുമാണ് ഉണ്ടാവുക.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
തദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും സജ്ജമാക്കിയിരിക്കുന്നത് പത്ത് കേന്ദ്രങ്ങൾ. അടിമാലി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം അടിമാലി ഗവൺമെന്റ് ഹൈസ്കൂൾ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത്– മൂന്നാർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്– സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് – പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, അഴുത ബ്ലോക്ക് പഞ്ചായത്ത് – പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് – തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് – കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. തൊടുപുഴ മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളും കട്ടപ്പന മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളുമാണ്.
3500 ഉദ്യോഗസ്ഥർ
ജില്ലയില്‍ വോട്ടെണ്ണല്‍ നടപടികള്‍ക്കായി രണ്ടായിരത്തോളം ഉദ്യോഗസ്ഥരെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തിഅഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മീഡിയ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. സെന്ററില്‍ സജ്ജമാക്കിയ ബിഗ് സ്‌ക്രീനില്‍ ഫലം തത്സമയം അറിയാന്‍ കഴിയും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫലം ലഭ്യമാകും.










0 comments