വറ്റിവരണ്ട് ജലാശയങ്ങൾ
പൊള്ളുന്നു

കടുത്ത വേനലിൽ വരണ്ട പെരിയാർ, ചപ്പാത്തിൽനിന്നുള്ള ദൃശ്യം
ജോബി ജോർജ്
Published on Apr 14, 2026, 12:15 AM | 1 min read
ഇടുക്കി
വേനൽ കനത്തതോടെ പെരിയാർ നദിയുൾപ്പെടെ ജലാശയങ്ങൾ വറ്റി വരണ്ടു. ആറുകളും തോടുകളിലുമെല്ലാം ഒഴുക്ക് തടസ്സപ്പെട്ടനിലയിലാണ്. ആറുകൾ ഇടമുറിഞ്ഞും അടിത്തട്ടിലെ മണൽപ്പരപ്പും തെളിഞ്ഞു. ഉപ്പുതറ, പരപ്പ് മേഖലകളിലെല്ലാം പാറകൾ തെളിഞ്ഞു. വേനൽമഴ കാര്യമായി ലഭിക്കാത്തതോടെ ജലപാതങ്ങൾ ചാലുമാത്രമായി. വളഞ്ഞങ്ങാനം, മുറിഞ്ഞപുഴ ജലപാതവും നീർചാൽ മാത്രമായി. ഇവിടെ വാഹനങ്ങൾ നിർത്തി വിശ്രമിച്ച് പോകുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.
ഒഴുക്കടഞ്ഞു; മാലിന്യക്കുഴികളായി
വേനൽമഴ ലഭിക്കാത്തതോടെ ഒഴുക്ക് മുറിഞ്ഞ് കട്ടപ്പന, അടിമാലി, വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളിലെ ചെറിയതോടുകളെല്ലാം മാലിന്യക്കുഴികളായി. ഇവിടെ സോപ്പുപതയും എണ്ണയും എല്ലാംകെട്ടികിടക്കുന്നത് നീക്കാനും ശുചിയാക്കാനും കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്തുഭരണസമിതികൾ ഇടപെടൽ നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ ആളുകൾ അലക്ഷ്യമായി മാലിന്യങ്ങൾ തള്ളുന്നതുമൂലം ആറുകളും തോടുകളും മറ്റ് ശുദ്ധജലസ്രോതസ്സുകളും രോഗവാഹിനയാകുകയാണ്. വെള്ളപ്പൊക്കത്തിൽ വൻതോതിൽ മണൽ ഒഴുകിവന്ന് കയങ്ങൾ നികന്നതോടെ ആറുകളുടെ ജലസംഭരണശേഷി കുറഞ്ഞതായും ആളുകൾ പറയുന്നു. മണൽ പരപ്പ് തെളിയുന്നതുകാരണം പകൽച്ചൂട് മൂലം ആറ്റിലെ ജലവും ചൂടായി അതിവേഗം വെളളം വറ്റുകയാണ്. ഇതിനിടെ കുടിവെള്ളവിതരണത്തിനുള്ള ടാങ്കുകളിലേക്കുള്ള ജലപ്രവാഹത്തിനും പ്രതികൂലമായി ബാധിച്ചു.
വേനൽക്കാല ജലജന്യരോഗങ്ങൾ
ജില്ലയിൽ ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ പോലുള്ള രോഗങ്ങളെയും സൂക്ഷിക്കണം. വൈറസ് വ്യാപനം കൂടുന്നതിനാൽ ചിക്കൻപോക്സും പിടിപെടാൻ സാധ്യതയുണ്ട്. പരമാവധി തിളപ്പിച്ചാറിയ ജലം, കരിക്ക്, തണ്ണിമത്തൻ, പഴങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കണമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.










0 comments