തകരുന്നത് ഞങ്ങളുടെ "ലൈഫ്'

രാധിക വീടിന് മുന്നിൽ
മഞ്ചേരി
രാധികയുടെയും ഉണ്ണികൃഷ്ണന്റെയും കണ്ണുകളിൽ ഇപ്പോൾ ഇരുട്ടാണ്. ജീവിത്തിലെ പ്രതീക്ഷയുടെ വെട്ടം അണയുമോ എന്ന ആശങ്കയിലാണ് ഒറ്റമുറി വീട്ടിൽ വീർപ്പുമുട്ടിക്കഴിയുന്ന മഞ്ചേരി അത്തിക്കുളത്തെ ഇൗ കുടുംബം. സ്വന്തം വീടെന്ന സ്വപ്നത്തിന് അരികിലായിരുന്നു ഇവർ. ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിച്ച തുകയും ബാങ്കിൽനിന്ന് കടമെടുത്തും കെട്ടിപ്പൊക്കിയ വീടിന്റെ പണി അവസാനഘട്ടത്തിലെത്തിയിരുന്നു. മൂന്ന് ഗഡുക്കൾ ഇതുവരെ ലഭിച്ചു. പണി തീർന്നാൽ മാത്രമേ അവസാന ഗഡു കിട്ടൂ. എന്നാൽ ആ തുക ഇനി ലഭിക്കുമോ എന്നതാണ് ഈ കുടുംബത്തെ അലട്ടുന്ന വിഷയം. ബാങ്ക് വായ്പ എങ്ങനെ അടച്ചുതീർക്കുമെന്നോ ബാക്കി പണി എങ്ങനെ അവസാനിക്കുമെന്നോ ഇവർക്കറിയില്ല. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടൊരുക്കിയ അഭിമാന പദ്ധതിക്കാണ് പുതിയ സർക്കാർ ഒരു ദയവുമില്ലാതെ അന്ത്യംകുറിച്ചത്. 2026–-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ പദ്ധതിക്കായി ഒരുരൂപപോലും വകയിരുത്തിയിട്ടില്ല. ഇതോടെ രാധികയെപ്പോലെ വീടുപണി തുടങ്ങി പാതിവഴിയിലായ സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. ഫൈഫ് പദ്ധതിക്കുകീഴിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിരവധി വീടുകളുണ്ട് ജില്ലയിൽ. ഇതിൽ പകുതിയിലധികം പേരുടെയും വീടുകൾ നിർമാണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നവയാണ്. തറപ്പണിയും ഭിത്തി നിർമാണവും പൂർത്തിയായി മൂന്നും നാലും ഗഡുക്കൾക്കായി കാത്തിരിക്കുന്നവർ. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റോടെ ഇവർ ഇരുട്ടടിയേറ്റതുപോലെ പകച്ചുനിൽക്കുകയാണ്. വീടുപണി പൂർത്തിയാകുന്നതുവരെയെങ്കിലും ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് രാധികയുടെ അപേക്ഷ. ജനക്ഷേമ പദ്ധതികൾ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോൾ സ്വന്തമായി ഒരു വീടെന്ന പാവപ്പെട്ടവന്റെ സ്വപ്നമാണ് പാതിവഴിയിൽ തകർന്നടിയുന്നത്.










0 comments