അൻപോടെ മമ്പാട്

മമ്പാട് പഞ്ചായത്ത് നിര്‍മിച്ച വി എസ് അച്യുതാനന്ദന്‍ സ്മാരക പാര്‍ക്ക്
പി രാമകൃഷ്ണന്‍
Published on Sep 20, 2025, 01:16 AM | 1 min read
മമ്പാട്
തൃക്കേക്കുത്തിലെ മലമുകളിലെ അമ്മിണിക്കാട് ധനുഷയ്ക്ക് അടച്ചുറപ്പുള്ള വീട് സ്വപ്‌നമായിരുന്നു. കാറ്റും മഴയുമുള്ള രാത്രിയില്‍ ഉറങ്ങാത്ത കണ്ണുകളില്‍ നിറഞ്ഞത് ഭയംമാത്രം. ഭര്‍ത്താവിനെയും അമ്മയെയും രണ്ട് മക്കളെയും ചേര്‍ത്തുനിര്‍ത്തി നേരം വെളുപ്പിക്കുമ്പോള്‍, പലകുറി ആഗ്രഹിച്ചതാണ് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു വീട്. ധനുഷയ്ക്കും ഭര്‍ത്താവ് വിജിക്കും കൂലിപ്പണിയാണ്. വരുമാനം നിത്യച്ചെലവുകള്‍ക്കുമാത്രമേ തികയൂ. വീട് വിദൂരസ്വപ്നംമാത്രമായി. എന്നാൽ മമ്പാട് പഞ്ചായത്ത് കുടുംബത്തെ ചേര്‍ത്തുപിടിച്ചു. 2023–24 വര്‍ഷത്തെ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചു. വാര്‍ഡംഗം വിലാസിനിയും ഒപ്പംനിന്നു. ഇന്ന് കാറ്റും മഴയും കൂസാതെ പുതിയ വീട്ടില്‍ കഴിയുമ്പോള്‍ ധനുഷയുടെ കണ്ണില്‍ ആനന്ദക്കണ്ണീരാണ്. ഭയമില്ലാതെ അന്തിയുറങ്ങാന്‍ വീട് നല്‍കിയ പഞ്ചായത്തിനോടും സര്‍ക്കാരിനോടും കടപ്പാടുമാത്രം. 883 കുടുംബങ്ങള്‍ക്കാണ് പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി ലൈഫ് പദ്ധതിയിലൂടെ വീട് നല്‍കിയത്. അപേക്ഷ നൽകിയ 114 ആദിവാസി കുടുംബങ്ങള്‍ക്കും വീടായി. 135 പട്ടികജാതി കുടുംബങ്ങളെയും അടച്ചുറപ്പുള്ള വീടിന്റെ ഉടമകളാക്കി. അതിദരിദ്ര പട്ടികയിലെ 12 ഗുണഭോക്താക്കള്‍ക്കും വീട് നല്‍കി.
മറ്റ് പ്രധാന പദ്ധതികള്‍
• ബഡ്സ് റിഹാബിലിറ്റേഷൻ സെന്റര്‍ സ്ഥാപിച്ചു • മമ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ഒപി കെട്ടിടവും സ്റ്റാഫ് റൂമും നിർമിച്ചു. ഫാർമസി നവീകരണവും പൂര്‍ത്തിയാക്കി. • പരിരക്ഷ പദ്ധതിയിലൂടെ കിടപ്പുരോഗികൾക്ക് ഉപകരണങ്ങൾ വിതരണംചെയ്തു • എല്ലാ വാർഡിലും മിനി എംസിഎഫ് • ചാലിയാർ പുഴയുടെ തീരത്ത് ഓടായിക്കൽ കം ബ്രിഡ്ജിന് സമീപം 50 ലക്ഷം ചെലവില്‍ വി എസ് അച്യുതാനന്ദന്‍ സ്മാരക പാര്‍ക്ക് നിര്‍മിച്ചു • പുതുതായി മൂന്ന് അങ്കണവാടികള്‍ക്ക് കെട്ടിടമായി. മൂന്നെണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. പന്തലിങ്ങൽ, പുളിക്കലൊടി, കാട്ടുപൊയിൽ, നടുവക്കാട് അങ്കണവാടികൾ സ്മാര്‍ട്ടാക്കി. • കാട്ടുമുണ്ട ഗവ. യുപി സ്കൂളിൽ 35 ലക്ഷം ചെലവിട്ട് ശുചിമുറി കോംപ്ലക്സ് പണിതു. സ്കൂളില്‍ വാനനിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചു. • വാഗണ്‍ ട്രാജഡി രക്തസാക്ഷി ഇല്ലിക്കൽ ഹൈദ്രു സ്മാരക കമ്യൂണിറ്റി ഹാൾ നിർമിച്ചു










0 comments