എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല

കുറ്റിപ്പുറം
എടപ്പാളിലുള്ള ബന്ധുവീട്ടിലേക്ക് പോകാനാണ് ചങ്കുവെട്ടിയിൽനിന്ന് ബസിൽ കയറിയത്. വളാഞ്ചേരി കഴിഞ്ഞപ്പോൾ നല്ല മഴപെയ്തു. ബസിലെ മുഴുവൻ കർട്ടനുകളും പൂർണമായും താഴ്ത്തിയതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. വണ്ടി നിയന്ത്രണംവിട്ടുവെന്ന് മനസ്സിലാക്കിയപ്പോഴേക്കും വലിയ ഇടിയുടെ ശബ്ദമാണ് കേട്ടത്– ഒതുക്കുങ്ങൽ സ്വദേശിനി പുഷ്‌പലതക്ക് ഇപ്പോഴും അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറീട്ടില്ല. ഞാൻ ഡ്രൈവറുടെ ഭാഗത്ത് പിറകിലെ മൂന്നാമത്തെയോ നാലാമത്തെയോ സീറ്റിലാണിരുന്നത്. ആളുകൾ വന്ന് പുറത്ത് ഇറക്കിയപ്പോഴാണ് ഇത്രയും വലിയ അപകടമാണ് സംഭവിച്ചതെന്ന് മനസ്സിലായത്. ഇടിയുടെ ആഘാതത്തിൽ ശരീരം കമ്പിയിലും മറ്റും ഇടിച്ചുള്ള വേദനയുണ്ട്. കുറ്റിപ്പുറം ഹിൽഫോർട്ട് ആശുപത്രിയിൽ ചികിത്സതേടിയെന്നും അവർ പറഞ്ഞു. ബസ് അമിത വേഗത്തിലായിരുന്നു അപകടത്തിൽനിന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ആതവനാട് സ്വദേശികളായ വിദ്യാർഥിനികൾ വളാഞ്ചേരിയിൽനിന്നാണ് ബസിൽ കയറിയത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് അവർ പറഞ്ഞു. അപകടശേഷം ബസിൽ ആകെ രക്തമായിരുന്നു. ഞങ്ങൾ എങ്ങനെയോ രക്ഷപ്പെട്ടു. ജിസ്നക്ക് കൈയിനും നടുവിനും പരിക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും വിദ്യാർഥിനികളായ അനാമികയും ജിസ്നയും പറഞ്ഞു. ബസ് തലകുത്തനെ കിടക്കുന്നതാണ് കണ്ടത് പ്രദേശവാസിയായ നിസാർ 10.50നാണ് അപകട സ്ഥലത്ത് എത്തുന്നത്. ബസ് ഡിവൈഡറിന്റെ മുകളിൽ തലകുത്തനെ മറിഞ്ഞുകിടക്കുന്നതാണ് കണ്ടത്. പരിക്കേറ്റവർ മുമ്പിലെ ഗ്ലാസിന്റെയും പുറകിലെ ഗ്ലാസിന്റെയും ഭാഗത്തുകൂടെയും ഡോറുകളിലൂടെയും റോഡിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നുണ്ട്. ഉടൻ പരിക്കേറ്റവരെ വാഹനങ്ങളിൽ കയറ്റി അടുത്തുള്ള ആശുപത്രികളിലേക്ക് വിട്ടു. ബസിനുള്ളിൽ അരക്കുകീഴെ പൂർണമായും സീറ്റുകൾക്കിടയിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇദ്ദേഹത്തിന്റെ കാലുകളിൽ മസാജ്ചെയ്തും മുഖത്തു തടവിയും സമാധാനിപ്പിച്ചുകൊണ്ടിരുന്നു. തിരൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് സീറ്റുകളിലെ ഇരുമ്പിന്റെ കമ്പികൾ അറുത്ത് ഇയാളെ പുറത്തെടുത്തത്– നിസാർ പറഞ്ഞു.









0 comments