ആംബുലൻസുകൾ ടോൾബൂത്തിൽ തടഞ്ഞു

കുറ്റിപ്പുറം
കുറ്റിപ്പുറത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾബൂത്തിൽ തടഞ്ഞുവച്ചുവെന്ന് ആരോപണം. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി എന്നിവടങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസുകളെയാണ് പകൽ 11.30ഓടെ ടോൾബൂത്തിലെ വാഹനനിരയിൽ നിർത്തിയത്. ടോൾബൂത്തിൽ അടിയന്തര വാഹനങ്ങൾക്കായി പ്രത്യേക പാതയോ അതിവേഗ പ്രവേശന സംവിധാനമോ ഇല്ലാത്തതിനാൽ ആദ്യമെത്തിയ ആംബുലൻസ് ഡ്രൈവർ ടോൾ ജീവനക്കാരെ വിവരം അറിയിച്ചു. എന്നാൽ കടത്തിവിടാൻ നടപടി സ്വീകരിക്കാൻ കഴിയില്ല എന്നായിരുന്നു മറുപടി. ആംബുലൻസ് കാത്തുനിൽക്കുമ്പോഴും മറ്റ് വാഹനങ്ങളിൽനിന്ന് ടോൾ പിരിവ് തുടർന്നുവെന്നും ആരോപണമുണ്ട്. ആംബുലൻസ് ഡ്രൈവർമാരും ടോൾ ജീവനക്കാരും തമ്മില്‍ വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് നാട്ടുകാരും യാത്രക്കാരും ഇടപെട്ടു. ടോൾ ജീവനക്കാരെ ചോദ്യംചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയുമുണ്ടായി. എമർജൻസി ഗേറ്റ് വേണമെന്ന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ നാഷണൽ ഹൈവേ അതോറിറ്റിയോട് പറയാൻ ടോൾ ജീവനക്കാർ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അംബുലൻസ് തടഞ്ഞതിൽ പ്രതിഷേധിച്ച് തികൾ വൈകിട്ട് നാലിന് ഡ്രൈവർമാർ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തും.









0 comments