പ്ലസ് വൺ ബാച്ചുകൾ കൂടുതലും എയ്‌ഡഡിന്
വിദ്യാർഥികളെ ചുറ്റിക്കുന്നു

വി കെ ഷാനവാസ്
Published on Aug 14, 2026, 01:24 AM | 1 min read
എടക്കര
സാന്പത്തിക താൽപര്യം മുൻനിർത്തി പ്ലസ് വൺ അധിക ബാച്ചുകൾ കൂടുതലും എയ്ഡഡ് മേഖലയിൽ അനുവദിച്ചതിൽ ദുരിതത്തിലായി വിദ്യാർഥികൾ. ചോക്കാട്, കാളികാവ്, വാണിയമ്പലം പ്രദേശങ്ങളിലെ വിദ്യാർഥികൾ 16 മുതൽ 25 കിലോ മീറ്റർവരെ അകലെയുള്ള സ്കൂളുകളിലാണ് പഠിക്കേണ്ടി വരുന്നത്. രണ്ട് കിലോ മീറ്റർ ചുറ്റളവിൽ പഠിച്ചിരുന്ന കുട്ടികൾക്കാണ് പ്ലസ് വൺ പഠനത്തിന് വലിയ ദൂരം യാത്രചെയ്യേണ്ടി വരുന്നത്. രാവിലെയും വൈകിട്ടുമായി ചില വിദ്യാർഥികൾക്ക് 50 കിലോമീറ്റർവരെ സഞ്ചരിക്കേണ്ടി വരുന്നുണ്ട്. പുല്ലങ്കോട്, വാണിയമ്പലം എന്നീ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതിയ ബാച്ച് അനുവദിക്കാത്തതാണ് വിദ്യാർഥികളുടെ ദുരിതത്തിന് കാരണം. ഈ പ്രദേശത്ത് എയ്ഡഡ് സ്കൂളുകൾ കുറവായതിനാലാണ് പുതിയ ബാച്ചുകൾ ലഭിക്കാതിരുന്നത്. അതേ സമയം ലീഗ് നേതാക്കളുടെ തട്ടകമായ എടക്കരയുടെ പരിസരത്ത് 10 കിലോ മീറ്റർ ചുറ്റളവിൽ 10 ഹയർ സെക്കൻഡറി സ്കൂളുകളുണ്ട്. ഇതിൽ എട്ടും എയ്ഡഡ് മേഖലയിലുള്ളതാണ്. അഞ്ച് എയ്ഡഡ് സ്കൂളിനും ഓരോ ബാച്ച് അനുവദിച്ചു. കൂടുതൽ ഹയർ സെക്കൻഡറി സ്കൂൾ ഉള്ളതിനാൽ പുതിയ ബാച്ച് അനുവദിക്കേണ്ട ആവശ്യമില്ലെന്നിരിക്കെയാണ് എയ്‌ഡഡിന് വലിയ പരിഗണന നൽകിയത്. അധിക ബാച്ച് ലഭിക്കുന്നതിലൂടെ എയ്‌ഡഡ് സ്‌കൂളിൽ കൂടുതൽ അധ്യാപക, അനധ്യാപക നിയമനങ്ങൾ നടത്താനകും. ഇതിലൂടെ ലഭിക്കുന്ന പണമാണ് പ്ലസ് വൺ ബാച്ചുകൾ മാനദണ്ഡങ്ങൾ നോക്കാതെ എയ്‌ഡഡിലേക്ക് ഒഴുകാൻ കാരണമെന്ന് ആരോപണമുണ്ട്. മുസ്ലീം ലീഗ് ജില്ലാ കോഡിനേറ്റർ ജനറൽ സെക്രട്ടറിയായ പാലാട് ഇഎംഒ ഹയർ സെക്കൻഡറി സ്കൂളിൽ എട്ട് കുട്ടികൾ മാത്രമാണ് പ്ലസ് വൺ പുതിയ ബാച്ചിൽ ചേർന്നത്. ഒരു ബാച്ച് തുടങ്ങാൻ ചുരുങ്ങിയത് 25 കുട്ടികൾ വേണം. എന്നാൽ മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുമ്പുണ്ടായിരുന്ന രണ്ട് സയൻസ് ബാച്ച് ഇത്തവണ നഷ്ടമായി. ഇതിൽ ഒരെണ്ണം 12 വർഷമായുള്ള ബാച്ചാണ്. അശാസ്ത്രീയമായി പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചത് സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളെയും വിദ്യാർഥികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി.









0 comments